Chickenpox: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

Health Minister Veena George: ചിക്കൻ പോക്സിന്റെ രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ലെന്ന് ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Mar 25, 2024, 06:04 PM IST
  • വേരിസെല്ലാ സോസ്റ്റർ എന്ന വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചിക്കൻ പോക്‌സ്
  • ഇതുവരെ ചിക്കൻ പോക്‌സ് വരാത്തവർക്കോ, വാക്‌സിൻ എടുക്കാത്തവർക്കോ രോ​ഗസാധ്യത കൂടുതലാണ്
Chickenpox: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കൾ, കൗമാരപ്രായക്കാർ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ - എച്ച്.ഐ.വി., കാൻസർ ബാധിതർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, കീമോതെറാപ്പി/ സ്റ്റീറോയിഡ് മരുന്നുകൾ ഉപയോഗിക്കുന്നവർ, ദീർഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവർ എന്നിവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. ചിക്കൻ പോക്‌സ് രോഗിയുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളതോ രോഗലക്ഷണങ്ങളുള്ളതോ ആയ ഈ വിഭാഗത്തിലുള്ളവർ ആരോഗ്യ പ്രവർത്തകരുടെ ഉപദേശം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

എന്താണ് ചിക്കൻ പോക്‌സ്?

വേരിസെല്ലാ സോസ്റ്റർ (Varicella Zoster) എന്ന വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചിക്കൻ പോക്‌സ്. ഇതുവരെ ചിക്കൻ പോക്‌സ് വരാത്തവർക്കോ, വാക്‌സിൻ എടുക്കാത്തവർക്കോ ഈ രോഗം വരാനുള്ള സാധ്യ കൂടുതലാണ്.

രോഗപ്പകർച്ച

ചിക്കൻ പോക്‌സ്, ഹെർപ്പിസ് സോസ്റ്റർ രോഗമുള്ളവരുമായി അടുത്ത സമ്പർക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മൽ എന്നിവയിലൂടെയുള്ള കണങ്ങൾ ശ്വസിക്കുന്നത് വഴിയും ചിക്കൻ പോക്‌സ് പകരാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിൽ കുമിളകൾ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ അവ ഉണങ്ങുന്നതു വരെ രോഗം പകരാനുള്ള സാധ്യതയുണ്ട്. 10 മുതൽ 21 ദിവസം വരെയാണ് രോ​ഗലക്ഷണങ്ങൾ പ്രകടമാകുന്നത്.

രോഗ ലക്ഷണങ്ങൾ

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തിൽ കുമിളകൾ എന്നിവയാണ് ചിക്കൻ പോക്സിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകൾ എന്നിവിടങ്ങളിൽ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ വന്ന് നാല് മുതൽ ഏഴ് ദിവസത്തിനുള്ളിൽ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

ശ്രദ്ധിക്കേണ്ടത്

നാല് ദിവസത്തിൽ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളിൽ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛർദ്ദിൽ, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഈ ലക്ഷണങ്ങൾ ചിക്കൻ പോക്‌സിന്റെ സങ്കീർണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരൾ വീക്കം, സെപ്‌സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാൽ എത്രയും വേഗം ചികിത്സ തേടേണ്ടത് പ്രധാനമാണ്.

രോഗം വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പരിപൂർണമായി വിശ്രമിക്കുക. വായു സഞ്ചാരമുളള മുറിയിൽ കിടക്കാൻ ശ്രമിക്കുക. ധാരാളം വെള്ളം കുടിക്കുക. പഴവർഗങ്ങൾ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.

ചൊറിച്ചിലുള്ള ഭാഗത്ത് കലാമിൻ ലോഷൻ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക. ചൊറിച്ചിൽ കുറയ്ക്കുന്നതിനും ആശ്വാസത്തിനും സാധാരണ വെള്ളത്തിലെ കുളി സഹായിക്കും. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. കുമിളയിൽ ചൊറിഞ്ഞാൽ കൈകൾ സോപ്പും വെള്ളവും ഉപയോ​ഗിച്ച് വൃത്തിയായി കഴുകേണ്ടത് പ്രധാനമാണ്.

ചിക്കൻ പോക്‌സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളൊന്നും തന്നെ നിർത്താൻ പാടില്ല. ചിക്കൻ പോക്‌സ് വന്നിട്ടില്ലാത്തവർക്ക് ചിക്കൻ പോക്‌സ്/ ഹെർപിസ് സോസ്റ്റർ രോഗികളുമായി സമ്പർക്കം വന്ന് 72 മണിക്കൂറിനുള്ളിൽ വാക്‌സിൻ എടുത്താൽ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News