ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആപ്പിള്‍ സെയിൽസ് മാനേജർ വിവേക് തിവാരിയാണ് കൊല്ലപ്പെട്ടത്. ലഖ്നൗവില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് 2 പൊലീസുകാർക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. കൂടാതെ എസ്.ഐ.ടി കേസ് അന്വേശിക്കുമെന്നും എ.ഡി.ജി പറഞ്ഞു. വിവേക് തിവാരിയുടെ സ്വഭാവത്തെക്കുറിച്ച് സംശയമില്ല. കൂടാതെ തലയ്ക്ക് വെടിയേറ്റതുമൂലമാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാവുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പൊലീസ് പറയുന്ന കഥയും വിവേക് തിവാരിയുടെ സുഹൃത്ത് പറയുന്നതും തമ്മില്‍ വ്യത്യാസം. വിവേക് തിവാരി കൊല്ലപ്പെട്ടത് പൊലീസ് ഏറ്റുമുട്ടലിലാണെന്നും ഇത് അപകടമല്ല കൊലപാതകമാണ് എന്നും കുടുംബം ആരോപിച്ചു.
അതേസമയം, സംഭവത്തില്‍ പ്രതിരോധത്തിലായ പോലിസ് കോൺസ്റ്റബിൾ പ്രശാന്ത് ചൗധരി തന്‍റെതായ ന്യായവുമായി രംഗത്തെത്തി. സ്വയരക്ഷയ്ക്കായാണ് വെടിവച്ചതെന്നാണ് ഇയാളുടെ ഭാഷ്യം.
രാത്രി രണ്ടുമണിക്ക് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു കാർ കണ്ടു. കാറിന്‍റെ ലൈറ്റുകള്‍ അണഞ്ഞിരുന്നു. പരിശോധനയ്ക്കായി കാറിനടുത്ത് എത്തിയപ്പോള്‍ വിവേക് തിവാരി കാർ ഓടിച്ച് രക്ഷപെടാന്‍ ശ്രമിക്കുകയും കൂടാതെ, തന്‍റെ നേര്‍ക്ക് വാഹനം ഓടിച്ചുകയറ്റാന്‍ ശ്രമിക്കുകയും ചെയ്തു, ഈയവസരത്തിലാണ് താന്‍ വെടിവച്ചതെന്നും അതിനു ശേഷം അവര്‍ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടതായും പോലിസ് കോൺസ്റ്റബിൾ പ്രശാന്ത് ചൗധരി പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി ഉത്തര്‍ പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. പൊലീസ് കുറ്റക്കാരനെന്ന് കണ്ടാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.