ന്യൂഡൽഹി: സഹകരണ ബാങ്കുകളിലെ പ്രതിസന്ധി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീംകോടതി. ഉചിതമായ തീരുമാനം എടുത്ത ശേഷം കോടതിയെ അറിയിക്കണമെന്നും ഇതുസംബന്ധിച്ച് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂർ കേന്ദ്രത്തോട് നിർദ്ദേശിച്ചു.
സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലെ പതിനാല് ജില്ലാ സഹകരണ ബാങ്കുകളും തമിഴ്‌നാട്ടിലെ സഹകരണ ബാങ്കുകളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കേരളത്തില്‍ മാത്രം ഏകദേശം ഒരു കോടി മുപ്പത് ലക്ഷം കോടിരൂപയുടെ നിക്ഷേപമാണ് സഹകരണ ബാങ്കുകളില്‍ ഉള്ളത്. നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നതിന് ശേഷം സഹകരണ മേഖല വലിയ പ്രതിസന്ധിയിലാണെന്നും നിക്ഷേപകര്‍ ആശങ്കയിലാണെന്നും സഹകരണബാങ്കുകള്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് സഹകരണ ബാങ്കുകളുടെ പ്രശ്നമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വിശദീകരണം നൽകി. ഇന്‍റർനെറ്റ് ബാങ്കിങ് ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും കേന്ദ്രം അറിയിച്ചു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.