അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

 നാല് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 

Last Updated : Oct 6, 2018, 03:51 PM IST
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ചത്തീസ്ഗഡില്‍ രണ്ട് ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. നാല് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 

മധ്യപ്രദേശിലും, മിസോറാമിലും നവംബര്‍ 28 ന് ആണ് വോട്ടെടുപ്പ്. ചത്തീസ്ഗഡില്‍ നവംബര്‍ 12ന് ഒന്നാംഘട്ടവും നവംബര്‍ 20 ന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. തെലങ്കാനയിലും രാജസ്ഥാനിലും വോട്ടെടുപ്പ് ഡിസംബര്‍ 7 ന് ആണ്.  വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന് ആണ്.

സുരക്ഷ കണക്കിലെടുത്താണ് ചത്തീസ്ഗഢില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് പറഞ്ഞു. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ഉപതെരഞ്ഞെടുപ്പ് തിയതികളൊന്നും ഇന്ന് പ്രഖ്യാപിച്ചില്ല. പലയിടത്തും വോട്ടര്‍ പട്ടികകള്‍ അന്തിമമാകാത്തതാണ് തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കാത്തതെന്നും ഒ.പി റാവത്ത് പറഞ്ഞു.

ഈ അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

എല്ലാ മണ്ഡലങ്ങളിലും സ്ത്രീകള്‍ക്ക് മാത്രമായി ഒരു ബൂത്ത് ഉണ്ടാകും.  ജനുവരി 15 ന് മുന്‍പ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികളുടെ ക്രമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തണം. ഇതിനായി പ്രത്യേക കോളം ഉണ്ടാകുമെന്നും കമ്മീഷന്‍ പറഞ്ഞു.

ഉച്ചക്ക് പന്ത്രണ്ടരയ്ക്കായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഉച്ചയോടെ വാര്‍ത്താസമ്മേളനം മൂന്ന് മണിയിലേക്ക് മാറ്റിയെന്ന് അറിയിപ്പ് വന്നു. 

ഉച്ചക്ക് ഒരുമണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജസ്ഥാനിലെ അജ്മീറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കേണ്ടതുണ്ടെന്നതിനാലാണ് വാര്‍ത്താസമ്മേളനം മാറ്റിയതെന്ന് വിമര്‍ശനവും ഉയര്‍ന്നു. 

എന്നാല്‍ തെലങ്കാനയിലെ വോട്ടര്‍ പട്ടിക സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നതിനാലാണ് വാര്‍ത്താസമ്മേളനം മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് വിശദീകരിച്ചു. 

Trending News