മഥുര: ഗോസംരക്ഷണത്തിനുവേണ്ടി നിരന്തരം പ്രസംഗിക്കുന്ന ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് ഭരണകൂടം, ഗോശാല നടത്തുന്ന ജർമൻ വനിതയ്ക്കു വീസ നീട്ടിനൽകാൻ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ട്.
മഥുരയിൽ 1200 ല്‍ അധികം പശുക്കളെ സംരക്ഷിക്കുന്ന 59 കാരിയായ ഫ്രിഡറിക ഇറാന ബേണിംഗ് എന്ന ജര്‍മ്മന്‍ വനിതയാണ് ടൂറിസ്റ്റ് വീസ നീട്ടിക്കിട്ടുന്നതിന് അധികാരികളുടെ മുന്നിൽ കേഴുന്നത്. മഥുരയിലാണ് ബേണിംഗിന്റെ നേതൃത്വത്തിലുള്ള സുരഭി ഗോസേവ നികേതൻ എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്.
ഈ ഗോശാലയില്‍ 1200 ഓളം പശുക്കളെയാണ് സംരക്ഷിക്കുന്നത്. നൂറോളം ജീവനക്കാരുടെ സഹായത്തോടെയാണ് പശുക്കൾക്കു തീറ്റയും മരുന്നും മറ്റു ചികിത്സകളും നല്കി പരിപാലിക്കുന്നത്.
ഈ ഗോശാലയ്ക്കുവേണ്ട ചിലവുകള്‍ അവര്‍ സ്വയം കണ്ടെത്തുകയാണ് ചെയ്തിരിക്കുന്നത്. ബെര്‍ലിനില്‍ അവരുടെ സ്വത്തുക്കള്‍ വാടകയ്ക്ക് നല്‍കിയാണ് അവര്‍ ഈ ഗോശാല നടത്തുന്നത്.
ഗോശാല ആരംഭിക്കുന്നതിനു മുന്‍പ് അവര്‍ പശുക്കളെപ്പറ്റിയുള്ള പുസ്തകങ്ങള്‍ വായിക്കുകയും ഹിന്ദി ഭാഷ പഠിക്കുകയും ചെയ്തു. പ്രായമായ പാല് നല്കുന്നില്ലാത്ത പശുക്കളെ ആളുകള്‍ തെരുവില്‍ ഉപേക്ഷിക്കുകയാണ് പതിവ്, ആ പശുക്കളെയാണ് സംരക്ഷിക്കാനായി അവര്‍ ഏറ്റെടുക്കുന്നത്.
1978 ൽ ടൂറിസ്റ്റ് വീസയിലാണ് ബെർലിനിൽനിന്ന് ബേണിംഗ് ഇന്ത്യയിലെത്തിയത്. തുടർന്ന് പലവട്ടം അധികൃതർ വീസാ കാലാവധി നീട്ടിനൽകി. എന്നാൽ, ഇപ്പോള്‍ ചട്ടങ്ങളിലെ മാറ്റം മൂലം വീസ നീട്ടിനൽകാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്.
തന്റെ സംരക്ഷണയിലുള്ള പശുക്കൾക്ക് എന്തു സംഭവിക്കുമെന്ന ആശങ്കയിലാണ് ബേണിംഗ് ഇപ്പോൾ. ഗോശാലയിലെ 1,200 ഓളം പശുക്കളിൽ 60 ശതമാനവും പരിക്കും അസുഖങ്ങളും മൂലം ബുദ്ധിമുട്ടുന്നവയാണെന്നും അവർ പറയുന്നു.
അവരെ സ്നേഹപൂര്‍വ്വം ആളുകള്‍ 'സദേവി മാതാജി' എന്നാണ് വിളിക്കുന്നത്.