'മഹിളാ സുരക്ഷിതത്വവും ശാക്തീകരണവും' സര്‍ക്കാരിന്‍റെ പ്രഥമ പരിഗണന: രാഷ്ട്രപതി

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തി വന്നിരുന്ന 'വികസന യാത്ര' തുടരാനുള്ള നിര്‍ദ്ദേശമാണ് ഭാരത ജനത നല്‍കിയതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്‌. 17-ാം ലോക്‌സഭയുടെ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന്‍ പാര്‍ലമെന്‍റില്‍ നടന്ന നയപ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

Last Updated : Jun 20, 2019, 12:06 PM IST
'മഹിളാ സുരക്ഷിതത്വവും ശാക്തീകരണവും' സര്‍ക്കാരിന്‍റെ പ്രഥമ പരിഗണന: രാഷ്ട്രപതി

ന്യൂഡല്‍ഹി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തി വന്നിരുന്ന 'വികസന യാത്ര' തുടരാനുള്ള നിര്‍ദ്ദേശമാണ് ഭാരത ജനത നല്‍കിയതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്‌. 17-ാം ലോക്‌സഭയുടെ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന്‍ പാര്‍ലമെന്‍റില്‍ നടന്ന നയപ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

നയപ്രഖ്യാപന പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും രാജ്യത്തെ ജനങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. 61 കോടിയിലധികം ജനങ്ങള്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. 

രവീന്ദ്രനാഥ ടാഗോറിന്‍റെ ആശയങ്ങള്‍ മുറുകെപ്പിടിച്ച്‌ പുതിയ ഇന്ത്യയെ നിര്‍മിക്കുമെന്നഭിപ്രയപ്പെട്ട അദ്ദേഹം പ്രസംഗത്തിനിടെ ശ്രീനാരായണ ഗുരുവിന്‍റെ 'ജാതിഭേദം മതദ്വേഷം ... എന്നുതുടങ്ങുന്ന ശ്ലോകം ഉദ്ധരിച്ചതും ശ്രദ്ധേയമായി. ഗുരുവിന്‍റെ ആശയങ്ങള്‍ സര്‍ക്കാരിന് വെളിച്ചം പകരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

തന്‍റെ നയപ്രഖ്യാപന പ്രസംഗത്തില്‍ നരേന്ദ്രമോദിയുടെ നേത്രുത്വത്തിലെ ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ വിവരിച്ച അദ്ദേഹം അടുത്ത 5 വര്‍ഷത്തേയ്ക്കുള്ള സര്‍ക്കാരിന്‍റെ ലക്ഷ്യങ്ങൾ സംബന്ധിച്ചും സഭയ്ക്ക് ഏകദേശ വിവരം നല്‍കി. 

എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്ന ആശയത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാവരെയും ഒന്നായി കാണുകയാണ് സര്‍ക്കാരിന്‍റെ നയം. ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്താന്‍ 13,000 കോടിയുടെ കാര്‍ഷിക ക്ഷേമ പദ്ധതികള്‍ക്ക് തുടക്കമായി. 2022നകം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ദരിദ്രര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ജവാന്മാരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. ആദിവാസി ക്ഷേമവും സ്ത്രീ സുരക്ഷയും മുഖ്യ ലക്ഷ്യമാണെന്ന് പറഞ്ഞ രാഷ്ട്രപതി മുത്തലാഖ് പോലുള്ള സമ്പ്രദായങ്ങള്‍ നിര്‍ത്തേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷമാണ് ലോക്സഭ സമ്മേളനം ആരംഭിക്കുന്നത്. 

ജൂലൈ 5ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. തിരഞ്ഞെടുപ്പിനു മുന്‍പ് അവതരിപ്പിച്ചത് വോട്ട് ഓണ്‍ അക്കൗണ്ടായതിനാല്‍ പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുന്നത്. മുത്തലാഖ്, പൗരത്വ ഭേദഗതി, ആധാര്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ എന്നിവയടക്കമുള്ള പ്രധാന ബില്ലുകളടക്കം ഒട്ടേറെ നിയമനിര്‍മ്മാണങ്ങൾ ഈ സമ്മേളനത്തില്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്.

ജൂണ്‍ 17ന് ആരംഭിക്കുന്ന ലോക്സഭയുടെ ആദ്യസമ്മേളനം ജൂലൈ 26 വരെ നടക്കുക.

 

Trending News