ന്യൂഡല്‍ഹി: ദേശീയ തലത്തിൽ വിശാല സഖ്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാല സഖ്യം തിരഞ്ഞെടുപ്പിന് ശേഷം മാത്രമാണെന്ന് യെച്ചൂരി വ്യക്തമാക്കി.
സംസ്ഥാനതലത്തിൽ മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണം കേന്ദ്ര കമ്മിറ്റിയിൽ തീരുമാനിക്കുമെന്നും മാർച്ച് 3,4 തീയതികളിൽ കേന്ദ്ര കമ്മിറ്റിയോഗം ചേരുമെന്നും യെച്ചൂരി വിശദമാക്കി.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിജയസാധ്യതയ്ക്ക് പരിഗണന നല്‍കുമെന്ന് വിശദമാക്കിയ സീതാറാം യെച്ചൂരി കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമോ സംയുക്ത പ്രചരണമോ ഇല്ലെന്നും വ്യക്തമാക്കി. ഇടതുമുന്നണി മത്സരിക്കാത്ത സീറ്റുകളിൽ ബിജെപിക്കും തൃണമൂലിനും എതിരായ നിലപാട് സ്വീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു.
പശ്ചിമബംഗാളിൽ ചില സീറ്റുകളിൽ മത്സരിക്കില്ലെന്ന് സൂചനയും യെച്ചൂരി നല്‍കി.
റാഫേലിൽ ജെപിസി അന്വേഷണം വേണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. മധ്യപ്രദേശിൽ പശുവിനെ കൊന്നെന്ന് ആരോപിച്ച് 5 പേർക്കെതിരെ ദേശീയസുരക്ഷാ നിയമപ്രകാരം കേസെടുത്തത് റദ്ദാക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
വർഗീയ ശക്തികളെ പ്രീണിപ്പിക്കാൻ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നുവെന്നും സീതാറാം യെച്ചൂരി ആരോപിച്ചു.