ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിൽ ആഘോഷങ്ങൾ ഒഴിവാക്കുന്ന കാര്യത്തിൽ തന്‍റെ മുന്‍ഗാമിയെ പിന്‍തുടരുകയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
2002 മുതല്‍ 2007 വരെ അബ്ദുള്‍ കലാം രാഷ്ട്രപതിയായിരിക്കെ മതചടങ്ങുകള്‍ ഒഴിവാക്കി പണം അനാഥാലയങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇത് തുടരാനാണ് രാംനാഥ് കോവിന്ദിന്‍റെയും തീരുമാനം. കഴിഞ്ഞ 11 വര്‍ഷമായി രാഷ്‌ട്രപതി ഭവനില്‍ ഇഫ്താർ വിരുന്ന് നടത്തിയിരുന്നു.
മതേതര രാജ്യത്തിന്‍റെ നികുതി പണമുപയോഗിച്ച് ഒരു മതത്തിന്‍റെയും ആഘോഷങ്ങള്‍ രാഷ്ട്രപതി ഭവനിൽ നടത്തേണ്ടെന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മാത്രമല്ല ആഘോഷങ്ങള്‍ക്കായി ചിലവിടുന്ന പണം അനാഥാലയങ്ങൾക്ക് നൽകാനും തീരുമാനിച്ചിരിക്കുകയാണ്.
ഈ തീരുമാനത്തിന്‍റെ ഭാഗമായി ഇത്തവണ ഇഫ്താര്‍ വിരുന്ന് നടത്തില്ലെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസ് കരോളും ഉപേക്ഷിച്ചിരുന്നു.
മതേതര രാജ്യത്തിന്‍റെ പ്രതീകമാണ് രാഷ്ട്രപതി ഭവനെന്നും ഭരണവും മതവും പരസ്പരം മാറ്റിനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി അശോക് മാലിക് പറഞ്ഞു. കൂടാതെ ഒരു മതവുമായും ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് രാഷ്ട്രപതി ഭവന്‍ ഇനി വേദിയാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
After the President took office in July 2017, he directed Rashtrapati Bhavan being a public building there would be no religious observances at taxpayer expense. This is in keeping with the principles of a secular state and applies to all festivities, irrespective of religion 1/3
— Ashok Malik (@MalikAshok) June 6, 2018
അബ്ദുള്‍ കലാമിന് ശേഷം രാഷ്ട്രപതിയായ പ്രതിഭാ പാട്ടിലാണ് മതചടങ്ങുകള്‍ പുനരാരംഭിച്ചത്. പ്രണബ് മുഖര്‍ജിയും ഇത് തുടര്‍ന്നു. എങ്കിലും മുംബൈ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ 2008ല്‍ ക്രിസ്മസ് കരോള്‍ ഒഴിവാക്കിയിരുന്നു.