ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം വിവിധ പ്രചാരണ പരിപാടികളുമായി ബിജെപി രംഗത്തെത്തിയിരുന്നു.
പ്രചരണ തന്ത്രത്തിന്‍റെ ഭാഗമായി ബിജെപി നേതാക്കളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിന്‍റെ പേരുകള്‍ മാറ്റിയിരിക്കുകയാണിപ്പോള്‍. 'മേം ഭി ചൗക്കിദാര്‍' (ഞാനും കാവല്‍ക്കാരനാണ്) എന്ന പേരില്‍ ബിജെപി ആരംഭിച്ച ക്യാമ്പയിന്‍റെ ഭാഗമായാണിത്.
പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിന്‍റെ ഇപ്പോഴത്തെ പേര് 'ചൗക്കിദാര്‍ നരേന്ദ്ര മോദി' എന്നാണ്. പ്രധാനമന്ത്രിയ്ക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ട്വിറ്ററില്‍ പേരുകള്‍ മാറ്റിയിട്ടുണ്ട്.
ഇവര്‍ക്ക് പിന്നാലെ കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, ജെ.പി.നഡ്ഡ, ഹര്‍ഷ് വര്‍ധന്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും പേരിനൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ത്തു.
നിങ്ങളുടെ ‘ചൗക്കിദാർ’ തലയുർത്തി നിന്നു രാജ്യത്തെ സേവിക്കുകയാണെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
അഴിമതിക്കും അഴുക്കിനും സാമൂഹിക വിപത്തിനുമെതിരെ പോരടിക്കുന്നവരെല്ലാം ചൗക്കിദാറുമാരാണ്. ഇന്ത്യയുടെ മേൽഗതിക്കായി കഠിനാധ്വാനം ചെയ്യുന്നവരെല്ലാം ചൗക്കിദാറുമാരാണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു, ഞാനും ചൗക്കിദാറാണ്– മോദി വ്യക്തമാക്കി.
റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിരന്തരം ഉയര്‍ത്തിയിരുന്ന മുദ്രാവാക്യമാണ് 'ചൗക്കിദാര്‍ ചോര്‍ ഹൈ' എന്നത്.
'ചൗക്കിദാര്‍ ചോര്‍ ഹൈ' എന്ന പ്രസ്താവന നടത്തിയ രാഹുല്‍ ഗാന്ധിയ്ക്കെതിരെ പരാതിയുമായി സുരക്ഷാ ഗാര്‍ഡ് അസോസിയേഷന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.