കൊല്‍ക്കത്ത: പണിമുടക്കിനെ 'പുറത്താക്കി' പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ദേശീയ പണിമുടക്കിന് പശ്ചിമബംഗാളില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.
പണിമുടക്കിനെ കുറിച്ച് പ്രതികരിക്കാന്‍ കൂട്ടാക്കാത്ത മുഖ്യമന്ത്രി പശ്ചിമബംഗാള്‍ യാതൊരുവിധ ബന്ദിനെയും പിന്തുണയ്ക്കില്ലെന്നും അറിയിച്ചു. കഴിഞ്ഞ 34 വര്‍ഷത്തിനിടെ അവര്‍ ബന്ദിന്‍റെ പേരില്‍ സംസ്ഥാനത്തെ നശിപ്പിച്ചു. ഇനി ഇവിടെ ബന്ദ് നടക്കില്ലെന്നും അവര്‍ പറഞ്ഞു.
പണമിടുക്ക് ദിവസങ്ങളില്‍ അവധിയില്‍ പ്രവേശിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗതത്തെ ബാധിക്കാതിരിക്കാന്‍ 500 അധിക ബസ്സുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അധിക പോലീസിനേയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ജനജീവിതം സ്തംഭിക്കുന്ന സമരക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും മമത സര്‍ക്കാര്‍ വ്യക്തമാക്കി.
പൊതുജനങ്ങള്‍ക്ക് യാതൊരു രീതിയിലും പ്രതിസന്ധികളുണ്ടാകാത്ത രീതിയിലായിരിക്കും പൊലീസ് സംവിധാനം പ്രവര്‍ത്തിക്കുക. സ്വകാര്യ ബസ് സര്‍വ്വീസ് ഉടമകളും ടാക്‌സി കാബ് സര്‍വീസുകളും സാധാരണ ദിവസങ്ങളിലെന്ന പോലെ നിരത്തിലിറങ്ങും. നഗരത്തിലുടനീളം അധികം പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധതൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്ക് രാജ്യത്ത് പുരോഗമിക്കുകയാണ്. വടക്കേ ഇന്ത്യയില്‍ പണിമുടക്ക് തികച്ചും ഭാഗികമാണ് എങ്കില്‍ ദക്ഷിണേന്ത്യയില്‍ കഥ വിപരീതമാണ്. ദക്ഷിണേന്ത്യയില്‍
പണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു. പലയിടത്തും സമരാനുകൂലികള്‍ ഗതാഗതം തടയുന്നുണ്ട്. ട്രെയിന്‍ തടയാന്‍ തുടങ്ങിയതോടെ പലയിടങ്ങളിലും ട്രെയിനുകള്‍ വൈകിയോടുകയാണ്. കേരളത്തില്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകളും പലയിടങ്ങളിലും തടഞ്ഞിട്ടുണ്ട്.