ന്യൂഡൽഹി: അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്ന ഇന്ത്യൻ സൈനികൻ ചന്ദു ബാബുലാലിനെ പാകിസ്താൻ വിട്ടയച്ചു. ഇന്ന് ഉച്ചക്ക് 2.30ന് വാഗ അതിർത്തിയിൽവെച്ച് സൈനികനെ ഇന്ത്യക്ക് കൈമാറിയതായി പാക് വിദേശകാര്യ മന്ത്രാലയം പ്ര്സതാനവയിൽ അറിയിച്ചു. രാഷ്ട്രീയ റൈഫിൾസിലൈ സൈനികനായ ബാബുലാലിനെ നിയന്ത്രണരേഖ കടന്നതിന് കഴിഞ്ഞ സെപ്റ്റംബറിലാണ് പാകിസ്താൻ പിടികൂടിയത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ജവാൻ നിയന്ത്രണരേഖ കടന്നത്. മാനുഷിക പരിഗണന വച്ചാണ് ജവാനെ വിട്ടയയ്ക്കുന്നതെന്ന് പാക്കിസ്ഥാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സൈനികൻ ജോലി സമയത്ത് അശ്രദ്ധമായി നിയന്ത്രണരേഖ മറികടക്കുകയായിരുന്നെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു.
ഇത്തരത്തിൽ സൈനികർ അബദ്ധത്തിൽ അതിർത്തി കടക്കുന്നത് പതിവാണെന്നും നിലവിലെ സംവിധാനങ്ങൾ വഴി അവരെ തിരികെ എത്തിക്കാറുണ്ടെന്നും സൈന്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.
നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന് സൈന്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ സൈനികൻ പാക് പിടിയിലായെന്ന വാർത്തയും പുറത്തുവന്നത്. എന്നാൽ പിടിയിലായ ജവാൻ മിന്നലാക്രമണം നടത്തിയ സംഘത്തിന്റെ ഭാഗമായിരുന്നില്ലെന്നും ജോലിക്കിടെ അബദ്ധത്തിൽ നിയന്ത്രണരേഖ കടന്നതാണെന്നും സൈന്യം അന്നുതന്നെ വ്യക്തമാക്കിയിരുന്നു.