ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ തലവനായ ഗുര്‍മീത് റാം റഹിം സിങ്ങ് കുറ്റക്കാരനെന്ന് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചതിനു പിന്നാലെ ഡൽഹിയിലും , ഹരിയാനയിലും, പഞ്ചാബിലും നടന്ന സംഘർഷത്തെ രാഷ്‌ട്രപതി അപലപിച്ചു.
അക്രമത്തെയും പൊതുമുതല്‍ നശിപ്പിക്കുന്നതിനെയും ശക്തമായി അപലപിക്കുന്നുവെന്നും കോടതി വിധിയെത്തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല എന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്‍റെ ട്വിറ്ററില്‍ വ്യക്തമാക്കി. സംയമനം പാലിക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഇതുവരെ നടന്ന ആക്രമണ സംഭവങ്ങളില്‍ 32 പേർ മരണപ്പെട്ടു, ആയിരത്തിലധികം പേർക്ക് പരുക്കേറ്റു. നൂറിലേറെ വാഹനങ്ങള്‍ കത്തിച്ചു. രണ്ടു റെയില്‍വേ സ്റ്റേഷനുകള്‍ തകര്‍ത്തു.