വെള്ളി ഇഷ്ടികയുമായി ഉദ്ധവ് താക്കറെ അയോധ്യയില്‍!!

ബിജെപിയെ പ്രതിരോധത്തിലാക്കി സഖ്യ കക്ഷി ശിവസേന. രാമക്ഷേത്ര നിര്‍മ്മാണം ആളിക്കത്തിച്ച് ശിവസേനാ അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ അയോധ്യയില്‍. 

Last Updated : Nov 24, 2018, 02:00 PM IST
 വെള്ളി ഇഷ്ടികയുമായി ഉദ്ധവ് താക്കറെ അയോധ്യയില്‍!!

ലഖ്നൗ: ബിജെപിയെ പ്രതിരോധത്തിലാക്കി സഖ്യ കക്ഷി ശിവസേന. രാമക്ഷേത്ര നിര്‍മ്മാണം ആളിക്കത്തിച്ച് ശിവസേനാ അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ അയോധ്യയില്‍. 

സകുടുംബം അയോധ്യയില്‍ എത്തിയ അദ്ദേഹത്തിന് വളരെ ഹൃദ്യമായ' സ്വാഗതമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയത്.   

അയോധ്യയില്‍ രാമക്ഷേത്രം നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ശിവസേന നടത്തുന്ന "ചലോ അയോധ്യ" പരിപാടിയുടെ ഭാഗമായാണ് ഉദ്ധവ് താക്കറെ ഇന്ന് അയോധ്യയിൽ എത്തുന്നത്. രാമക്ഷേത്ര നിർമ്മാണത്തിനായി ശേഖരിച്ച ഇഷ്ടികളും മണ്ണുമായി മൂവായിരത്തോളം ശിവസേന പ്രവർത്തകരും അയോധ്യയിൽ എത്തുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം. 

പൂനെയിലെ ശിവ്‌നേരി കോട്ടയില്‍നിന്നുള്ള മണലുമായാണ് ഉദ്ധവ് താക്കറെ അയോധ്യയിലെത്തുന്നത്. ഈ മണല്‍ രാമജന്മഭൂമിയില്‍വച്ച് ക്ഷേത്ര പൂജാരിമാര്‍ക്ക് കൈമാറും. കൂടാതെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി വെള്ളി കൊണ്ടുള്ള ഇഷ്ടികയും അദ്ദേഹം നല്‍കും. രാമജന്മഭൂമിയില്‍ പ്രാര്‍ഥന നടത്തുന്ന അദ്ദേഹം സരയു നദിയിലെ ആരതി ആഘോഷങ്ങളിലും പങ്കെടുക്കും. ഇതിനുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും.

രാമക്ഷേത്രം ഉടൻ നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ട് ശിവസേന അയോധ്യയില്‍ നടത്താനിരുന്ന റാലിക്ക് യു.പി സർക്കാർ അനുമതി നിഷേധിച്ചിരുന്നു. റാലിക്ക് പകരം അയോധ്യയിലെ തർക്കഭൂമി സന്ദർശിക്കുന്ന ഉദ്ധവ് സന്യാസികളുമായി കൂടിക്കാഴ്ച്ച നടത്തും. അതേസമയം, ശിവസേനാ റാലിക്ക് അനുമതി നിഷേധിച്ച്‌ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നടപടിയെ ചെറുക്കാന്‍ തര്‍ക്ക മന്ദിരത്തില്‍ നിന്നും കിലോമീറ്ററുകള്‍ മാറി ഗുലാബ് ബാറിയില്‍ ഞായറാഴ്ച റാലി നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ശിവസേന. ആശീര്‍വാദ് സമാരോഹ് എന്ന പേരിലാണ് ശിവസേന റാലി. 

രാമക്ഷേത്രം എപ്പോള്‍ നിര്‍മ്മിക്കുമെന്ന് മോദി വ്യക്തമാക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വാഗ്ദാനം വ്യാജമാണെന്ന് തുറന്ന് സമ്മതിക്കണമെന്നും ഉദ്ധവ് മോദിയെ വെല്ലുവിളിക്കുകയും ചെയ്തു. 

ആയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വാഗ്ദാനം ഉയര്‍ത്തിയാണ് ബിജെപി കേന്ദ്രത്തിലും യു.പിയും മറ്റ്  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭരണം പിടിച്ചത്. ആ വാഗ്ദാനം നിറവേറ്റാന്‍ ഭരണത്തിന്‍റെ അഞ്ചു വര്‍ഷം പിന്നിടുമ്പോഴും ബിജെപിക്കു കഴിഞ്ഞിട്ടില്ല. 

കോണ്‍ഗ്രസിന്‍റെ കുത്തകയായിരുന്ന കേന്ദ്രത്തില്‍ അടല്‍ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ആദ്യ ബിജെപി സര്‍ക്കാരിന് കേന്ദ്ര ഭരണം സമ്മാനിച്ചത് അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണ മുദ്രാവാക്യമായിരുന്നു. എല്‍.കെ അദ്വാനിയുടെ രഥയാത്രയായിരുന്നു വര്‍ഗീയ ധ്രുവീകരണത്തിലൂടെ ബിജെപിയുടെ വളര്‍ച്ചക്കു വഴിയൊരുക്കിയത്. 

മോദി ഭരിക്കുമ്പോഴും രാമക്ഷേത്രം ഉയരാഞ്ഞതോടെ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആര്‍.എസ്.എസ്. വിശ്വഹിന്ദു പരിഷത്തും ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. ഈ വികാരം മനസിലാക്കി മറാത്തയില്‍ നിന്നും യു.പിയില്‍ കണ്ണും നട്ട് തീവ്ര ഹിന്ദുത്വ രാഷ്ട്രീയം പയറ്റുകയാണ് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. ബിജെപിയെക്കാളും തീവ്രമായി രാമക്ഷേത്രത്തിനുവേണ്ടി നിലകൊള്ളുന്ന ഹിന്ദു പാര്‍ട്ടി എന്ന പ്രതിഛായയിലൂടെ ഹിന്ദുവോട്ടുകള്‍ അനുകൂലമാക്കാനാണ് നീക്കം.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ശനിയാഴ്ച അയോധ്യയിലെത്തുന്നത്.  ഉദ്ധവ് താക്കറെയുടെ ആയോധ്യ റാലി ഉത്തരേന്ത്യയിലേക്കുള്ള ശിവസേനയുടെ പടപ്പുറപ്പാടാണോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

 

Trending News