ബാനറുകള്‍ക്ക് കാവലായി പൊലീസ് !!

സംഭവം നടക്കുന്നത് ഗുജറാത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ കൂറ്റന്‍ പ്രതിമയുടെ അനാഛാദനം ഒക്ടോബര്‍ 31ന് നടക്കാനിരിക്കെ തങ്ങളുടെ നാട്ടിലേയ്ക്ക് വരേണ്ടെന്ന് പ്രധാനമന്ത്രിയോട് കേവദിയ ഗ്രാമവാസികള്‍.

Last Updated : Oct 30, 2018, 01:38 PM IST
ബാനറുകള്‍ക്ക് കാവലായി പൊലീസ് !!

ഗാന്ധിനഗര്‍: സംഭവം നടക്കുന്നത് ഗുജറാത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ കൂറ്റന്‍ പ്രതിമയുടെ അനാഛാദനം ഒക്ടോബര്‍ 31ന് നടക്കാനിരിക്കെ തങ്ങളുടെ നാട്ടിലേയ്ക്ക് വരേണ്ടെന്ന് പ്രധാനമന്ത്രിയോട് കേവദിയ ഗ്രാമവാസികള്‍.

ഈ വിഷയവുമായി ബന്ധപ്പെട്ട് അവര്‍ പ്രധാനമന്ത്രിയ്ക്ക് കത്തുമെഴുതി. സ്‌കൂള്‍, ആശുപത്രി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കു പോലും ഞങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍, പ്രതിമ നിര്‍മിക്കാന്‍ വേണ്ടി നിങ്ങള്‍ കോടികള്‍ ചെലവഴിക്കാന്‍ തയ്യാറായി. ഇപ്പോഴിതാ ഉദ്ഘാടനച്ചടങ്ങിനു വേണ്ടിയും കോടികള്‍ പൊടിക്കുന്നു. ഹൃദയംപൊട്ടി പറയട്ടേ, ഞങ്ങളുടെ ഗ്രാമത്തിലുള്ളവരെല്ലാം പറയുന്നു, നിങ്ങള്‍ ഞങ്ങളുടെ ഗ്രാമത്തിലേക്കോ ജില്ലയിലേക്കോ വരരുത്”- കേവദീയ ഗ്രാമവാസികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച തുറന്ന കത്ത് ഇങ്ങനെ തുടരുന്നു. 

തങ്ങളുടെ ജീവിതം മുട്ടിച്ചാണ് പദ്ധതി നടപ്പിലാക്കിയതെന്ന് ഗ്രാമമുഖ്യന്‍ എഴുതിയ കത്തില്‍ പറയുന്നു. സര്‍ദാര്‍ സരോവര്‍ ഡാം പണിയാന്‍ വേണ്ടി ആദ്യം ഒഴിപ്പിച്ചു. ഇപ്പോള്‍ പ്രതിമയ്ക്കു വേണ്ടിയും, കത്തില്‍ പറയുന്നു.

കേവദീയ ഗ്രാമത്തില്‍നിന്നും 60 കിലോമീറ്റര്‍ മാറിയാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് കൃഷി ചെയ്തിരുന്നവര്‍ ആശ്രയിച്ചിരുന്ന പഞ്ചസാര മില്‍ 11 വര്‍ഷം മുന്‍പ് നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പൂട്ടിയത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പേരിലുള്ളതായിരുന്നു ആ മില്ല് എന്നതാണ് വാസ്തവം. നാലു ജില്ലകളിലെ 1500 കര്‍ഷകരെയാണ് ഇതു ബാധിച്ചത്. മില്ലിലേക്ക് കൊടുത്ത 2.62 ലക്ഷം ടണ്‍ കരിമ്പുകളുടെ വിലയായി ഇന്നും കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത് 12 കോടി രൂപ!!

11 വര്‍ഷം കാത്തിരുന്നിട്ടും 12 കോടി രൂപ കിട്ടാത്ത സാഹചര്യത്തിലാണ് 3000 കോടി രൂപ ചെലവിട്ട് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 

അതേസമയം, ഉദ്ഘാടന ദിവസം ആത്മാഹുതി നടത്തുമെന്ന് ചില കര്‍ഷകര്‍ ഭീഷണിയും മുഴക്കിയിട്ടുണ്ട്.         
അതേസമയം, ഏകതാ പ്രതിമയുടെ അനാഛാദനവുമായി ബന്ധപ്പെട്ട് ഏകതാ യാത്രയും ബിജെപി നടത്തുന്നുണ്ട്. ഇതിനായി നിരവധി ബാനറുകള്‍ സര്‍ക്കാര്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 

നേരത്തെ സ്ഥാപിച്ച ബാനറുകളില്‍ മോദിയുടെ ഭീമാകാര ചിത്രമാണ് നല്‍കിയിരുന്നത്. ആദിവാസികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്താന്‍ തുടങ്ങിയതോടെ മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും ചിത്ര ചെറുതാക്കി നല്‍കി. പകരം, ആദിവാസി നേതാവ് ബിസ്‌റ മുണ്ടയുടെ വലിയ ചിത്രം നല്‍കി. ഇതിലൂടെ പ്രതിഷേധം തണുപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടിയത്. എന്നാല്‍ അതുണ്ടായില്ല. 

എന്നാല്‍, ഒക്ടോബര്‍ 31വരെ ബാനര്‍ സംരക്ഷിക്കുക എന്ന ചുമതല ഇപ്പോള്‍ പൊലീസിനാണ്. ഈ റൂട്ടില്‍ നിരവധി ബാനറുകളാണ് ഉള്ളത്. ഓരോ ബാനറുകള്‍ക്കും കീഴില്‍ മൂന്നു പൊലിസുകാര്‍ വീതം ഇപ്പോള്‍ കാവല്‍നില്‍ക്കുകയാണ്.  
അത്രയ്ക്കുണ്ട് പ്രതിമയ്‌ക്കെതിരെ പ്രദേശത്തെ ആദിവാസികളും ഗ്രാമവാസികളും കര്‍ഷകരും നടത്തുന്ന പ്രതിഷേധം!! 

 

 

 

 

 

 

Trending News