ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി ജോലി ചെയ്യുന്ന 44 അഹിന്ദുക്കളെ വിവിധ വകുപ്പുകളിലേക്ക് മാറ്റാനുള്ള നീക്കവുമായി ക്ഷേത്ര ഭരണ സമിതി.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമെന്ന ഖ്യാതിയുള്ള തിരുപ്പതി ക്ഷേത്രത്തില്‍ ഭരണ സമിതിയുടെ നിർദേശപ്രകാരം അഹിന്ദുക്കൾക്ക് ജോലിയില്‍ തുടരാന്‍ കഴിയില്ല.
ഇവിടെ തിരുപ്പതി വെങ്കിടേശ്വറ ഭഗവാനെ ദര്‍ശിക്കാന്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസികൾ അല്ലാത്തവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് തങ്ങള്‍ ഹിന്ദു ആചാരങ്ങളെ വിശ്വസിക്കുന്നവരാണെന്ന് സാക്ഷ്യപ്പെടുത്തി രജിസ്റ്ററില്‍ ഒപ്പുവെച്ചതിനുശേഷമാണ് പ്രവേശനം അനുവദിക്കുന്നത്.
ഇത്തരമൊരു രീതി നിലനില്‍ക്കേയാണ് ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന 44 അഹിന്ദുക്കളായ ജീവനക്കാര്‍ക്ക് ജോലി മാറാനായി നോട്ടിസ് നല്‍കിയിരിക്കുന്നത്.
അഹിന്ദുക്കളായ 44 ജീവനക്കാരേയും നിലവിലുള്ള സ്കേലുകള്‍ അനുസരിച്ച് വിവിധ സംസ്ഥാന വകുപ്പുകളിലേക്ക് മാറ്റി നിയമിക്കാനാണ് ആലോചിക്കുന്നത് എന്ന്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അനിൽകുമാർ സിംഗാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അഹിന്ദുക്കളായ 44 ജീവനക്കാരുടെയും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ പരിഗണിക്കാമെന്ന് ആന്ധ്രപ്രദേശ് സർക്കാർ ഉറപ്പുനല്കിയിട്ടുണ്ടെന്നും ഇദ്ദേഹം സൂചിപ്പിച്ചു.
തിരുപ്പതി ദേവസ്വം വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥ അവരുടെ ഔദ്യോഗിക വാഹനത്തില്‍ തുടര്‍ച്ചയായി പള്ളിയില്‍ പോയിവരുന്നതിനെക്കുറിച്ച് ഒരു പ്രാദേശിക ചാനല്‍ നടത്തിയ സ്ട്രിംഗ് ഓപ്പറേഷനിലൂടെ വ്യക്തമാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന്‍ പ്രാദേശിക ഹിന്ദു സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നു. അവരെക്കൂടാതെ നിരവധി അഹിന്ദുക്കള്‍ ജീവനക്കാരായി ഉണ്ടെന്ന് ആരോപിച്ച സംഘടന, എല്ലാവരേയും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.