തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ പ്രചാരണത്തെ തടഞ്ഞു.
സംഭവം നടന്നത് തിരുവനന്തപുരത്തേ ആറ്റുകാല്‍ കല്ലിൻമൂട്ടിലാണ്. അബ്ദുള്ളക്കുട്ടിയുടെ വീടുകളിൽ ലഘുലേഖ വിതരണം ചെയ്യാനുള്ള ശ്രമമാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.
എത്ര പ്രതിഷേധിച്ചാലും പൗരത്വ നിയമത്തിൽ പിന്നോട്ടില്ലയെന്നും രാജ്യദ്രോഹികളെ ജയിലിൽ അടയ്ക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
ഇന്നലെ വൈകിട്ടോടെ അബ്ദുള്ളക്കുട്ടിയും യുവമോർച്ചാ നേതാവ് എസ് നിഷാന്ത് എന്നിവരടങ്ങുന്ന ബിജെപി നേതാക്കളാണ് വീടുകളില്‍ കയറി ലഘുലേഖകള്‍ വിതരണം നടത്താനുള്ള പ്രചാരണത്തിനായി എത്തിയത്. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകർ അബ്ദുള്ളക്കുട്ടിയ്ക്കൊപ്പം ഉണ്ടായിരുന്നു.
എന്നാൽ ഈ സമയം ഒരു സംഘം ആളുകള്‍ എത്തുകയും വീടുകയറി ലഘുലേഖ നൽകാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തെറ്റായി ധരിക്കരുതെന്നും ഒരു മുസ്ലീമിനും ഇവിടെ നിന്നും പോകേണ്ടി വരില്ലെന്നും എ.പി.അബ്ദുള്ളക്കുട്ടി പ്രതിഷേധക്കാരോട് പറഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് അബ്ദുള്ളക്കുട്ടിയും സംഘവും മടങ്ങുകയായിരുന്നു.