കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ തിരുവനന്തപുരം മംഗളൂരു എക്സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തിരുവനന്തപുരം ഭാഗത്തേയ്ക്കും തൃശ്ശൂര്‍ ഭാഗത്തേയ്ക്കുമുള്ള തീവണ്ടികള്‍ ഓടിത്തുടങ്ങി. ഗതാഗതം സാധാരണ ഗതിയില്‍ പുന:സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരാഴ്ചയോളം തീവണ്ടികളുടെ വേഗത നിയന്ത്രിച്ചിട്ടുണ്ട്.
പാളം തെറ്റിയ ബോഗികള്‍ നീക്കുന്ന ജോലികള്‍ രാത്രി രണ്ട് മണിയോടെ പൂര്‍ത്തിയായി. കൊച്ചിബിലാസ്പുര്‍ എക്സ്പ്രസ് ട്രയിനാണ് ഇതുവഴി ആദ്യം കടത്തിവിട്ടത്. കറുകുറ്റി ഭാഗത്ത ട്രെയിനുകള്‍ വേഗം കുറക്കാന്‍ ലോക്കോ പൈലറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് നാല് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട് . ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി, എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി, എറണാകളും നിലമ്ബൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍ പാലക്കാട് മെമു എന്നിവയാണ് റദ്ദാക്കിയത്. മറ്റ് ചില ട്രെയിനുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ന് 6.10ന് പുറപ്പെടേണ്ട തിരുവനന്തപുരം-കോര്‍ബ എക്‌സ്പ്രസ് വൈകുന്നേരം 4.30ന് മാത്രമേ പുറപ്പെടൂ. രാവിലെ 9.50 ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ -ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് വൈകുന്നേരം 3.30 നാണ് പുറപ്പെടുക.
ആലപ്പുഴയില്‍ നിന്ന് ഇന്ന്‍ രാവിലെ ആറുമണിക്ക് പുറപ്പെടേണ്ട13352 ആലപ്പുഴ-ധൻബാദ് ടാറ്റ നഗർ എക്സ്പ്രസ് രാത്രി 10 മണിക്ക് പുറപ്പെടും. എട്ടുമണിയോടെ തിരുനല്‍വേലിയില്‍നിന്ന് പുറപ്പെടേണ്ട തിരുനല്‍വേലി-ഹാപ്പ എക്‌സപ്രസ് 11 മണിക്കും രാവിലെ 9.20ന് പുറപ്പെടേണ്ട കൊച്ചുവേളി- ചണ്ഡീഗഡ് എക്‌സ്പ്രസ് ഉച്ചക്ക് ഒരുമണിക്ക് പുറപ്പെടും.