Loka Kerala Sabha 2024: ലോക കേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിക്ക്; സമ്മേളനം രാത്രിയിലും തുടരും

Loka Kerala Sabha inauguration: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്നതിനെ തുടർന്നാണ് ലോക കേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റിയത്. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2024, 10:16 AM IST
  • 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങൾ പങ്കെടുക്കും.
  • പ്രവാസി സമൂഹത്തിന് ഒരു ആഗോള സംഗമ വേദി നടത്തുക എന്നത് അനിവാര്യമാണ്.
  • ലോക കേരള സഭയ്ക്ക് തുച്ഛമായ തുകയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്.
Loka Kerala Sabha 2024: ലോക കേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിക്ക്; സമ്മേളനം രാത്രിയിലും തുടരും

കൊച്ചി: ലോക കേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിക്ക് നടക്കും. കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന ലോക കേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിൻ്റെ സമയം മാറ്റിയത്.

വൈകിട്ട് 3 മണിയുടെ ഉദ്ഘാടനത്തിനു ശേഷം ലോക കേരള സഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും. രാത്രി ഭക്ഷണത്തിനു ശേഷവും സമ്മേളനം തുടരും. ജൂൺ 15 വരെ നടക്കുന്ന സഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങൾ പങ്കെടുക്കും. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും സാധ്യമാക്കുക, നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി പ്രവാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക, അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായുള്ള പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങി വിപുലമായ ലക്ഷ്യങ്ങളാണ് ലോക കേരള സഭയ്ക്കുള്ളത്.

ALSO READ: ചായയുടെ പണം ചോദിച്ചതിൽ പ്രകോപിതനായി കടക്കാരനെ കുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മകനും പിടിയിൽ

ഓരോ തവണയും ലോക കേരള സഭയിലേയ്ക്ക് കൂടുതൽ പ്രവാസികൾ എത്തുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ 63 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 100 ആയി ഉയർന്നു. മറ്റു രാജ്യങ്ങളിൽ സ്ഥിര താമസം ആക്കിയ പ്രവാസികളും നാടും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ ഈ ഉദ്യമത്തിന് വലിയ പങ്കു വഹിക്കാൻ സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന്റെ വികസനത്തിൽ നിർണ്ണായക സംഭാവന നൽകുന്ന പ്രവാസികളെ ഭരണനിര്‍വഹണത്തിനൊപ്പം ചേര്‍ത്തുനിര്‍ത്തുന്ന ജനാധിപത്യ സംവിധാനമായി ലോക കേരള സഭ വർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കേരള സമ്പദ്ഘടനയിൽ സുപ്രധാന പങ്കുള്ള പ്രവാസി സമൂഹത്തിന് ഒരു ആഗോള സംഗമ വേദി നടത്തുക എന്നത് അനിവാര്യമാണ്. നാടിന് അഭിവൃദ്ധിയേകുന്നവര്‍ക്ക് ഭരണ നിര്‍വഹണത്തില്‍ പങ്കാളിത്തമില്ലാത്ത ദുരവസ്ഥയ്ക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ സഹായിക്കുന്ന ലോക കേരള സഭയ്ക്ക് സാധ്യമാകുന്നതില്‍ ഏറ്റവും തുച്ഛമായ തുകയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. മൂന്നാം ലോക കേരള സഭാ നടത്തിപ്പിനായി ബജറ്റില്‍ നീക്കിവെച്ചിരുന്ന തുകയിൽ മൂന്നിലൊന്ന് മാത്രമാണ് ചെലവായത്. ഒന്നാം ലോക കേരള സഭയ്ക്ക് ശേഷം നടന്ന രണ്ട് സമ്മേളനങ്ങളിലും ലോക രാജ്യങ്ങളില്‍ നിന്നും എത്തിച്ചേരാനുള്ള വിമാന ടിക്കറ്റുകൾ പ്രതിനിധികള്‍ സ്വയം വഹിക്കുകയാണ്.

ഒരു സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവാത്ത സമാനതകളില്ലാത്ത പ്രവാസ നയരൂപീകരണ പ്രക്രിയയാണ് കേരള സർക്കാർ നടത്തുന്നത്. ലോക കേരള സഭ അതിന്റെ വിജയത്തിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. പ്രവാസികളുടേയും സംസ്ഥാനത്തിന്റെയും പുരോഗതിയിൽ ഇത്തവണത്തെ ലോക കേരള സഭയ്ക്ക് ക്രിയാത്മകമായ നിർദ്ദേശങ്ങളും ഇടപെടലുകളും നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News