K Vidya: താൻ അവിവാഹിതയാണ്, അന്യായ തടങ്കൽ നീതിയെ പരിഹസിക്കും: കെ.വിദ്യ ഹൈക്കോടതിയിൽ

Unjust detention can make a mockery of justice: K.Vidya in High Court: മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് വിദ്യക്കെതിരെ കേസെടുത്തത്. 

Written by - Zee Malayalam News Desk | Last Updated : Jun 12, 2023, 12:29 PM IST
  • രാഷ്ട്രീയകാരണങ്ങളാണ് കേസിനു പിന്നിലെന്നും ജാമ്യമില്ലാ വകുപ്പ് ബാധകമാകില്ലെന്നും കാണിച്ചുള്ള ഹർജി കോടതി ഇന്നു പരിഗണിച്ചേക്കും.
  • സംശയം തോന്നി അട്ടപ്പാടി കോളജ് അധികൃതർ മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടതോടെ തട്ടിപ്പ് ബോധ്യപ്പെട്ടു.
K Vidya: താൻ അവിവാഹിതയാണ്, അന്യായ തടങ്കൽ നീതിയെ പരിഹസിക്കും: കെ.വിദ്യ ഹൈക്കോടതിയിൽ

കൊച്ചി: ​ഗെസ്റ്റ് ലക്ചറർ നിയമനം ലഭിക്കുന്നതിനായി വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി കബളിപ്പിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് തൃക്കരിപ്പൂർ സ്വദേശിശിനി കെ.വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. രാഷ്ട്രീയകാരണങ്ങളാണ് കേസിനു പിന്നിലെന്നും ജാമ്യമില്ലാ വകുപ്പ് ബാധകമാകില്ലെന്നും കാണിച്ചുള്ള ഹർജി കോടതി ഇന്നു പരിഗണിച്ചേക്കും.പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.

സംശയം തോന്നി അട്ടപ്പാടി കോളജ് അധികൃതർ മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടതോടെ തട്ടിപ്പ് ബോധ്യപ്പെട്ടു. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഹർജിക്കാരിയുടെ കരിയറും സൽപേരും തകർക്കാൻ ലക്ഷ്യമിട്ടുള്ള കേസാണ് ഇതെന്നും അവിവാഹിതയായ യുവതിയെ അന്യായമായി അറസ്റ്റ് ചെയ്തു തടങ്കലിൽ വയ്ക്കുന്നതു നീതിയെ പരിഹസിക്കുന്ന നടപടിയാകുമെന്നും ഹർജിയിൽ പറയുന്നു. ഈ കേസിൽ രേഖകളാണു പ്രധാനം.

ALSO READ: ഒളിവിലിരുന്ന് വിദ്യയുടെ വിദ്യ; പിടികൂടാൻ സൈബർസെൽ സ​​​ഹായം തേടി പോലീസ്

വ്യാജമായി ചമച്ചുവെന്നു പറയുന്ന സർട്ടിഫിക്കറ്റ് പൊലീസ് പിടിച്ചെടുത്തു കഴിഞ്ഞു. ഈ സാഹചര്യത്തിൽ അറസ്റ്റ് ഒഴിവാക്കി മുൻകൂർ ജാമ്യം അനുവദിക്കണം. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ഹർജിക്കാരി അറിയിച്ചു. അതേസമയം വിദ്യയെ പൂർണ്ണമായി തള്ളികളയുന്ന തരത്തിലുള്ള സമീപനമാണ് പാർട്ടി നേതാക്കൾ സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നു വന്നപ്പോൾ തന്നെ സിപിഎം കേന്ദ്ര കമ്മറ്റി അം​ഗമായ പികെ ശ്രീമതി എന്നാലും എന്റെ വിദ്യേ എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.

കോളജിൽ പഠിക്കുമ്പോൾ എസ്എഫ്ഐയും കെഎസ്‌യുവുമൊക്കെ ആയിരുന്നവരെ വളർന്നു മറ്റു മേഖലകളിൽ എത്തിക്കഴിഞ്ഞാൽ വിദ്യാർഥി രാഷ്ട്രീയം പറഞ്ഞു വിശേഷിപ്പിക്കുന്നതിൽ കാര്യമില്ല. നല്ല കാര്യങ്ങൾ വരുമ്പോൾ ഇവരെയൊന്നും വിദ്യാർഥി രാഷ്ട്രീയത്തിന്റെ ലേബലിൽ പറയാറില്ല. നെഗറ്റീവ് കാര്യങ്ങളിൽ ഇത്തരം വിശേഷണം കൊടുക്കുന്നത് മര്യാദയല്ല എന്നാണ് കഴിഞ്ഞ ദിവസം മന്ത്രി എം.ബി.രാജേഷ് പറഞ്ഞത്. 

വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), വഞ്ചിക്കാൻ വേണ്ടി വ്യാജരേഖയുണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു കേസിലുള്ളത്. ഇതിൽ ഐപിസി 468 മാത്രമാണു ജാമ്യമില്ലാ കുറ്റമെന്നും വ്യാജരേഖ ചമച്ചതിന്റെ തുടർച്ചയായി വഞ്ചന നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ അതു ബാധകമാകില്ലെന്നുമാണു വാദം. വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ വിദ്യ ഇതുവരെ എവിടേയും ജോലി നേടിയിട്ടില്ല. അതേസമയം പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ ഉണ്ടായ ആരോപണങ്ങൾ തെറ്റാണെന്ന വാദവുമായി രം​ഗത്തെത്തിയിരിത്തുകയാണ് അദ്ദേഹം.

സംഭവവുമായി ബന്ധപ്പെട്ട് ആർഷോ നൽകിയ പരാതിയിൽ കെ എസ് യു നേതാവിനെയും വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകയെയും ഉൾപ്പെടുത്തി നൽകിയ പരാതി നൽകിയിരുന്നു. എസ്എഫ്ഐ നേതാക്കളുടെ പരീക്ഷത്തട്ടിപ്പും വെട്ടിപ്പും പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു നാവടപ്പിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണ്. അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന മോദി സർക്കാരിന്റെ പാതയിലൂടെയാണു പിണറായി വിജയൻ സർക്കാരും സഞ്ചരിക്കുന്നത് രമേശ് ചെന്നിത്തല എംഎൽഎ പ്രതികരിച്ചു.

അതേസമയം ജൂൺ 6നു കേസ് രജിസ്റ്റർ ടെയ്തെങ്ക വിദ്യയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. വിദ്യയെ കണ്ടെത്തുന്നതിനായി സു​ഹൃത്തുക്കൾ അടക്കം നിരീക്ഷണത്തിൽ ആണ്. കൂടാതെ സൈബർ സെല്ലിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്. വിദ്യ ബന്ധുക്കളുമായി ബന്ധപ്പെടാൻ ശ്രമിച്ചാൽ പിടികൂടുന്നതിനായാണ് സൈബര്‍സെല്ലിന്റെ സഹായം ആവശ്യപ്പെട്ടത്. വിദ്യയുടെ ചില സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. കേസ് അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും വിദ്യയെ കണ്ടെത്താന് പോലീസിന് സാധിച്ചിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച രാവിലെ പോലീസ് സംഘം വിദ്യയുടെ തൃക്കരിപ്പൂർ മണിയനൊടിയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് പോലീസ് സമീപത്ത് താമസിക്കുന്ന ബന്ധുക്കളുമായി സംസാരിച്ചു. തുടര്‍ന്ന്‌ ബന്ധുക്കൾ വീടിന്റെ താക്കോൽ പോലീസിനു നൽകി. ബന്ധുവിന്റെയും അയൽവാസിയുടെയും സാന്നിധ്യത്തിൽ വീടു തുറന്ന് ഒന്നരമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും പ്രത്യേകിച്ചൊന്നും കിട്ടിയിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News