കെവിന്‍ വധം: തിരോധാനം 14 മണിക്കൂര്‍ മറച്ചുവച്ച പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി

പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ മാന്നാനം സ്വദേശി കെവിനെ തട്ടിക്കൊണ്ട് പോയ വിവരം ഗാന്ധിനഗര്‍ എസ്ഐ എം.എസ് ഷിബു മറച്ചുവച്ചത് 14 മണിക്കൂറെന്ന് ഐജിയുടെ റിപ്പോര്‍ട്ട്‌. 

Last Updated : Jun 4, 2018, 12:46 PM IST
കെവിന്‍ വധം: തിരോധാനം 14 മണിക്കൂര്‍ മറച്ചുവച്ച പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ മാന്നാനം സ്വദേശി കെവിനെ തട്ടിക്കൊണ്ട് പോയ വിവരം ഗാന്ധിനഗര്‍ എസ്ഐ എം.എസ് ഷിബു മറച്ചുവച്ചത് 14 മണിക്കൂറെന്ന് ഐജിയുടെ റിപ്പോര്‍ട്ട്‌. 

മെയ്‌ 27 ഞായറാഴ്ച രാവിലെ 6 മണിക്ക് വിവരം അറിഞ്ഞ എസ്ഐ രാത്രി 8നാണ് അന്വേഷണം തുടങ്ങിയതെന്നും കൂടാതെ, മുഖ്യമന്ത്രി, ഐജി, എസ്പി എന്നിവരുടെ നിര്‍ദേശം അവഗണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വിഷയത്തെ കുടുംബപ്രശ്നമായി ഒഴിവാക്കിയെന്നും ഇന്ന് ഡിജിപിക്ക് കൈമാറാനിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നു.

നിനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരാളുമായി നിനുവിന്‍റെ വിവാഹം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചതോടെ മെയ്‌ 26ന് നിനു കെവിനോപ്പം ഇറങ്ങി പോകുകയായിരുന്നു. 

നിനുവിനെ കാണാനില്ലയെന്ന ബന്ധുകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍, പൊലീസിന്‍റെ നിർദേശപ്രകാരം നിനുവിനെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് നിനു അറിയിച്ചു. ഇത് എതിര്‍ത്ത വീട്ടുകാര്‍ നിനുവിനെ പോലീസിന്‍റെ മുന്നില്‍ വച്ച് മര്‍ദിക്കുകയും നാട്ടുക്കാര്‍ ഇടപെട്ടതോടെ പിന്‍വാങ്ങുകയും ചെയ്തു. തുടര്‍ന്ന്, നിനുവിനെ കെവിന്‍ കോട്ടയത്തെ ഹോസ്റ്റലില്‍ പാര്‍പ്പിക്കുകയും, കെവിന്‍ മാന്നാനത്ത് ബന്ധുവായ അനീഷിന്‍റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. 

തുടര്‍ന്ന്, മെയ്‌ 27 പുലര്‍ച്ചെ പത്തംഗ സംഘം വീടാക്രമിച്ചു കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. അനീഷിനെ മര്‍ദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിച്ച ശേഷം സംഘം കെവിനെ കടത്തി. കെവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചിട്ടും പൊലീസ് കാര്യം അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. മെയ്‌ 28 തിങ്കളാഴ്ച രാവിലെയാണ് തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെടുത്തത്. 

 

 

Trending News