Doctors Strike: ഒപി സേവനം മുടങ്ങും; ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക സമരത്തിന് തുടക്കം, കേരളത്തിലും പണിമുടക്ക്

കേസിൽ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരെയും, അഞ്ച് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തതായിട്ടാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Aug 17, 2024, 06:59 AM IST
  • അഡ്മിറ്റ് ചെയ്ത രോ​ഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിർത്തും.
  • അത്യാഹിത വിഭാ​ഗങ്ങൾ സാധാരണ പോലെ പ്രവർത്തിക്കും.
Doctors Strike: ഒപി സേവനം മുടങ്ങും; ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക സമരത്തിന് തുടക്കം, കേരളത്തിലും പണിമുടക്ക്

ന്യൂഡൽഹി: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിഷേധം ശക്തം. ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം തുടങ്ങി. അടിയന്തര സര്‍വീസുകളും കാഷ്വാലിറ്റിയും പ്രവര്‍ത്തിക്കും. നാളെ, ഞായറാഴ്ച രാവിലെ ആറുമണിവരെയാണ് പണിമുടക്ക്. ഒ.പി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തുടങ്ങിയവ മുടങ്ങുമെന്ന് ഐഎംഎ അറിയിച്ചിരുന്നു. സംസ്ഥാനത്ത് മെഡിക്കൽ പിജി അസോസിയേഷന്‍റെ നേതൃത്വത്തിലുള്ള സമരവും തുടങ്ങി.

സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം ആർസിസിയിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കും. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഒപി പ്രവർത്തിക്കില്ല. ഡെന്റൽ കോളേജ് ആശുപത്രികളിലും ഒപി സേവനം ഉണ്ടായിരിക്കില്ല. അത്യാഹിത വിഭാ​ഗങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഐഎംഎ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കും.

Also Read: Wayanad Landslide: മുണ്ടക്കൈ ദുരന്തം; കാണാതായവർക്കുള്ള തിരച്ചിലിന്റെ ആദ്യ ഘട്ടം പൂർത്തിയായി

 

അഡ്മിറ്റ് ചെയ്ത രോ​ഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിർത്തും. അത്യാഹിത വിഭാ​ഗങ്ങൾ സാധാരണ പോലെ പ്രവർത്തിക്കും. അവശ്യ സർവീസുകൾ ഒഴികെ ഒപി ഉൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. 

അതേസമയം വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രതിഷേധസൂചകമായി വയനാട്ടിലെ ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും.

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരെയും, അഞ്ച് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തതായിട്ടാണ് റിപ്പോർട്ട്. ബലാത്സംഗ കൊലയിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് സിബിഐ. അതിനിടെ, ആർജി കർ മെഡിക്കൽ കോളേജിലെ സമരത്തിന് പിന്തുണയുമായി സിനിമ ടിവി താരങ്ങളും രം​ഗത്തെത്തിയിട്ടുണ്ട്. ആലിയ ഭട്ട്, ഋത്വിക് റോഷൻ, സാറ അലി ഖാൻ, കരീന കപൂർ തുടങ്ങിയവർ ഇരക്ക് നീതി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

Trending News