പാലക്കാട്: ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നാളെ കേരളത്തിലെത്തും. ബി ജെ പി സംസ്ഥാന ഘടകത്തില്‍ ഭിന്നതകള്‍ രൂക്ഷമായിരിക്കെയാണ് അമിത്ഷായുടെ വരവ്.
പാലക്കാട്, ആലത്തൂർ, മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇൻ ചാർജ്മാരുടെ യോഗത്തിൽ പങ്കെടുക്കാനായാണ് അമിതാ ഷാ നാളെ പാലക്കാട് എത്തുന്നത്.
ഉച്ച തിരിഞ്ഞ് 3.45 ന് പാലക്കാട് കോട്ടമൈതാനിയിലാവും അദ്ദേഹം എത്തുക. നഗരത്തിലെ സ്വകാര്യ ഹോട്ടലിലും, മുനിസിപ്പൽ സ്റ്റേഡിയത്തിലുമായി നടക്കുന്ന വിവിധ യോഗങ്ങളെ അദ്ദേഹം അഭിബോധന ചെയ്യും
അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ബിജെപി സംസ്ഥാന നേതാക്കളുടെ പ്രത്യേക യോഗം ചേരാനും സാധ്യതയുണ്ട്. തിരുവനന്തപുരം, പാലക്കാട് ഉൾപ്പെടെ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയ കാര്യത്തിൽ പാലക്കാട്ടെ യോഗം അന്തിമ തീരുമാനം എടുത്തേക്കും. കൂടാതെ ബിഡിജെഎസ് നേതാക്കളുമായും, എൻഎസ്എസ് പ്രതിനിധികളുമായും അമിതാ ഷാ കൂടിക്കാഴ്ച്ച നടത്താനിടയുണ്ട്.
നരേന്ദ്രമോദിക്കും യോഗി ആദിത്യനാഥിനും പിന്നാലെയാണ് അമിത്ഷാ സംസ്ഥാനത്തെത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി ഏറെ പ്രാധാന്യം നൽകുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്.
നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാടും മലമ്പുഴയിലും മുന്നേറ്റം നടത്തിയതിന്‍റെ ആത്മവിശ്വാസവുമുണ്ട്. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിലുൾപ്പെടെ നേതാക്കളുടെ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ദേശീയ അധ്യക്ഷന്‍റെ വരവ്. നിർണ്ണായക തിരഞ്ഞെടുപ്പ് അടുത്തിട്ടും തുടരുന്ന തമ്മിലടയിലെ അതൃപ്തി ഷാ അറിയിക്കാനിടയുണ്ട്.