ദേശീയപാതയോരത്തെ മദ്യവിൽപനയ്ക്കുള്ള നിയന്ത്രണം സുപ്രീം കോടതി നീക്കിയതിന് പിന്നാലെ സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറന്നു. പുതിയ മദ്യനയം നിലവിൽ വന്നതോടെ ബാറുകൾ ഉൾപ്പെടെ മദ്യശാലകളുടെ ലൈസൻസ് പുതുക്കാനുള്ള നടപടികള്‍ കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചതിന് പിന്നാലെയാണ് കൂടുതല്‍ ബാറുകള്‍ തുറന്നത്.
കോട്ടയത്ത് പുതുതായി തുറന്നത് 24 ബാറുകളാണ്. പത്തനംതിട്ടയില്‍ 14, എറണാകുളം, ഇടുക്കി ജില്ലകളില്‍ 10 വീതം ബാറുകളും തുറന്നു.
പുതുതായി തുറന്ന ബാറുകള്‍ (അപൂര്‍ണ്ണം)
തിരുവനന്തപുരം- 1
പത്തനംതിട്ട- 14
കോട്ടയം- 24
ഇടുക്കി- 10
എറണാകുളം- 10
തൃശൂര്‍- 12
പാലക്കാട്- 5
പതിനായിരത്തിൽ കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്തുകളിൽ മദ്യശാലകൾ തുറക്കാമെന്ന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചതും കൂടുതല്‍ ബാറുകള്‍ തുറക്കുന്നതിന് കാരണമായേക്കും.
ചെങ്ങന്നൂരില്‍ തിരിച്ചടിയാകുമോ?
അതേസമയം സര്‍ക്കാരിന്‍റെ മദ്യനയം മുന്‍നിര്‍ത്തി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിനെതിരെ പ്രചാരണത്തിനിറങ്ങാനാണ് കേരള കത്തോലിക്ക ബിഷപ്സ് കൗൺസിൽ (കെസിബിസി) മദ്യ വിരുദ്ധ സമിതി.
ഇടതുസർക്കാരിന്‍റെ മദ്യനയത്തിനെതിരെ ചിന്തിക്കുന്നവരുടെ മഹാസഖ്യമുണ്ടാക്കിയാവും പ്രചാരണമെന്നും ഇതിനായി വീടുകള്‍ തോറും കയറി പ്രചാരണം നടത്താനുമാണ് കെസിബിസിയുടെ തീരുമാനം.
പാതയോര മദ്യഷാപ്പുകൾ തുറക്കാനുള്ള സുപ്രീം കോടതി വിധി ദുരൂഹമാണെന്ന് കെസിബിസി സമ്മേളനം ഉദ്ഘാടനം ചെയ്ത വി. എം സുധീരനും ആരോപിച്ചിരുന്നു.