തൃശൂർ: ലക്കിടി നെഹ്റു ലോ കോളജിലെ വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസിൽ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ് ഉൾപ്പെടെ മൂന്നുപേർക്ക് ജാമ്യമില്ല. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. വിദ്യാർഥിയെ മർദിച്ച കേസിൽ വിയ്യൂർ ജയിലിൽ കഴിയുകയാണ് കൃഷ്ണദാസ്.
ആറാം പ്രതി കോളജ് മാനേജര്‍ സുകുമാരന് മാത്രം കോടതി ജാമ്യം അനുവദിച്ചു. നേരത്തെ നിയമോപദേശക സുചിത്രയ്ക്ക് ജാമ്യം നല്‍കിയിരുന്നു. അതേസമയം, കൃഷ്ണദാസിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി പിന്നീട് പരിഗണിക്കും.
അഞ്ചുപേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ഇതിൽ, പാമ്പാടി നെഹ്റു കോളജ് പിആർഒ വൽസലകുമാരൻ, കായിക അധ്യാപകൻ ഗോവിന്ദൻകുട്ടി, എന്നിവർക്കും ജാമ്യം അനുവദിച്ചില്ല. എന്നാൽ അഡ്മിനിസ്ട്രേറ്റിവ് മാനേജർ സുകുമാരന് ജാമ്യം ലഭിച്ചു.
കൃഷ്ണദാസ്, കോളജിലെ കായികാധ്യാപകന്‍ ഗോവിന്ദന്‍കുട്ടി, പി.ആര്‍.ഒ വത്സലകുമാര്‍, അധ്യാപകന്‍ സുകുമാരന്‍, നിയമോപദേശക സുചിത്ര എന്നിവരെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് കൃഷ്ണദാസിന്റെ അറസ്റ്റ്. ഇവരുടെ അറസ്റ്റില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ജാമ്യാപേക്ഷയില്‍ മജിസ്‌ട്രേറ്റ് കോടതിക്ക് സ്വതന്ത്രമായ തീരുമാനം എടുക്കാമെന്നും വ്യക്തമാക്കിയിരുന്നു.