"ഈ സിനിമ എല്ലാവരും മറന്നു, പുച്ഛം കണ്ടു തുടങ്ങി"; 2018ന്റെ പ്രഖ്യാപനത്തിന് ശേഷം വികാരാധീനായി ജൂഡ് ആന്റണി

Jude Anthany Joseph മലയാളത്തിലെ ഏറ്റവും മികച്ച ക്രൂവിനെ വെച്ച് ജൂഡ് ആന്റണി 2403 പ്രഖ്യാപിക്കുമ്പോൾ ഒരിക്കലും സംവിധായകൻ കരുതിയില്ല ഇത്രയും വൈകുമെന്ന്

Written by - Jenish Thomas | Last Updated : Nov 3, 2022, 08:44 PM IST
  • വൻ താര നിരയാണ് ജൂഡ് ആന്റണിയുടെ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നത്.
  • വേണു കുന്നപ്പിള്ളി, സികെ പദ്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
  • ജൂഡ് ആന്റണിയും അഖിൽ പി ധർമജനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
"ഈ സിനിമ എല്ലാവരും മറന്നു, പുച്ഛം കണ്ടു തുടങ്ങി"; 2018ന്റെ പ്രഖ്യാപനത്തിന് ശേഷം വികാരാധീനായി ജൂഡ് ആന്റണി

കൊച്ചി : സിനിമ പ്രഖ്യാപിച്ച നാല് ശേഷം വർഷത്തിന് ശേഷമാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് മഹാപ്രളയത്തെ കുറിച്ചുള്ള ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ പുറത്തിറക്കുന്നത്. പ്രളയം നടന്ന '2018' എന്ന വർഷമാണ് അണിയറ പ്രവർത്തകർ ചിത്രത്തിന് പേരായി നൽകിയിരിക്കുന്നത്. 2403 ഫീറ്റ് എന്ന പേരിൽ നാല് വർഷം മുമ്പ് പ്രഖ്യാപിച്ച ചിത്രമാണ് 2018 EVERYONE IS A HERO എന്ന പേരിലേക്ക് മാറ്റി ജൂഡ് അവതരിപ്പിക്കുന്നത്. അന്ന് മലയാളത്തിലെ ഏറ്റവും മികച്ച ക്രൂവിനെ വെച്ച് ജൂഡ് ആന്റണി 2403 പ്രഖ്യാപിക്കുമ്പോൾ ഒരിക്കലും സംവിധായകൻ കരുതിയില്ല ഇത്രയും വൈകുമെന്ന്. അന്ന് പ്രഖ്യാപിച്ച് ക്രൂ മെമ്പേഴ്സിൽ ഭൂരിഭാഗം പേരും സിനിമയിൽ നിന്നും ഒഴിഞ്ഞു. എന്നിട്ടും ജൂഡ് ആ ചിത്രത്തെ കൈവിട്ടില്ല. വികാരാധിതനായിട്ടാണ് ഇക്കാര്യം ജൂഡ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. 

ജൂഡ് ആന്റണിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്

4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2018 October 16ന് ഞാന്‍ ഒരു സിനിമ അനൌണ്‍സ് ചെയ്തിരുന്നു. ജാതിമതപാര്‍ട്ടിഭേദമെന്യേ മലയാളികള്‍ ഒന്നായി വെള്ളപ്പൊക്കത്തിനെ നേരിട്ടതിനെക്കുറിച്ചൊരു വലിയ സിനിമ. കഥ കേട്ട പലരും നെറ്റി ചുളിച്ചു, മിക്ക സാങ്കേതിക പ്രവര്‍ത്തകരും ഇത് ഷൂട്ട് ചെയ്യുന്നത് impossible എന്ന് വരെ പറഞ്ഞു. കൂടെ എഴുതിയ Akhil P Dharmajan, എന്‍റെ അനിയന്‍ അവന്‍ മാത്രം എന്നെ ആശ്വസിപ്പിച്ചുക്കൊണ്ടിരുന്നു. കാലം കടന്ന് പോയി, കോവിഡ് വന്നു. ഈ സിനിമ എല്ലാവരും മറന്നു. പക്ഷേ എനിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഈ സ്വപ്നം വെറുതെ വിടാന്‍ മനസനുവദിച്ചില്ല. മിക്കരാത്രികളിലും  ചിന്തകള്‍, ചിലപ്പോ നിരാശ. കരഞ്ഞ് തളര്‍ന്നുറങ്ങിയിട്ടുണ്ട് ചില രാത്രികളില്‍. കാണുന്നവരുടെ മുഖത്ത് പുച്ഛം കണ്ടു തുടങ്ങി. ചിലര്‍ മുഖത്ത് നോക്കി ആ സിനിമ ഉപേക്ഷിച്ചല്ലേ, നന്നായി എന്ന് വരെ പറഞ്ഞു. ചേര്‍ത്ത് നിര്‍ത്തിയത് കുടുംബം മാത്രം. അതിനിടെ സാറാസ് സംഭവിച്ചു. അതൊരു ഊര്‍ജമായിരുന്നു. വീണ്ടും ഞാന്‍ കച്ച കെട്ടിയിറങ്ങി. ആന്‍റോ ചേട്ടന്‍ എന്ന വലിയ മനുഷ്യന്‍ കൂടെ കട്ടക്ക് നിന്നു. എപ്പോ വിളിച്ചാലും വിളിപ്പുറത്ത് ഒരു ചേട്ടനെപ്പോലെ താങ്ങിനിര്‍ത്തി. പിന്നെ  വേണു സര്‍ ഒരു ദൈവദൂതനെപ്പോലെ അവതരിച്ചു.  കലയും സമ്പത്തും എളിമയും മനുഷ്വത്വവും ദൈവം ഒരുമിച്ച് കൊടുത്തിട്ടുള്ള ദൈവത്തിന്‍റെ ദൂതന്‍.  ഞാന്‍ ഓര്‍ക്കുന്നു, വേണു സര്‍ ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. ഇത്തവണ സന്തോഷം കൊണ്ട്. ചങ്കും വിരിച്ച് ഒരു art director Mohandas, എന്‍റെ മണിചേട്ടന്‍, Akhil George എന്ന സഹോദരതുല്യനും പ്രതിഭയുമായ cameraman , Editor Chaman എന്നിങ്ങനെ ഒരുഗ്രന്‍ ടീമിനെ തന്നെ കിട്ടി.(പോസ്റ്റ് നീളും എന്നോര്‍ത്താണ് എല്ലാവരുടെയും പേരുകള്‍ എഴുതാത്തത്). ഇന്നീ നിമിഷം ഞാന്‍ മനസ് നിറഞ്ഞാണ് നില്‍ക്കുന്നത്. ചങ്കില്‍ തൊട്ട് ഞാന്‍ പറയുന്നു, ഞങ്ങളുടെ ശരീരവും മനസും എല്ലാം കഴിഞ്ഞ 6 മാസത്തെ ഷൂട്ടിങിന് വേണ്ടി കൊടുത്തിട്ടുണ്ട്. ഇത് ഒരു ഊര്‍ജമാണ്. നമ്മളുടെ സ്വപ്നങ്ങളുടെ പിറകെ പോകുക, No matter what, or how people tell you, just chase your dreams and this entire unniverse will make it happen for you. 
Kavya Films ഇന്ന് മലയാള സിനിമക്ക് ഒരു മുതല്‍ക്കൂട്ടാണ്. നല്ല നല്ല സിനിമകള്‍ ചെയ്യാന്‍ നമുക്കെല്ലാവര്‍ക്കും തരുന്ന വലിയൊരു ശക്തി. വേണു സാറും, ആന്‍റോ ചേട്ടനും പത്മകുമാര്‍ സാറും ചേര്‍ന്നവതരിപ്പിക്കുന്നു. 
2018- Everyone is a HERO 
The story of the brave Keralites who fought together the flood that drenched the state in 2018. 

ALSO READ : Kaapa Movie : പൃഥ്വിരാജിന്റെ കാപ്പ ഈ ക്രിസ്മസിന് തീയേറ്ററുകളിൽ എത്തും?

കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, അസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, മിഴ് നടൻ കലൈയരസൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ തുടങ്ങിയ വൻ താര നിരയാണ് ജൂഡ് ആന്റണിയുടെ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നത്. കാവ്യ ഫിലിംസിന്റെയും പി.കെ പ്രൈം പ്രൊഡക്ഷന്റെയും ബാനറിൽ വേണു കുന്നപ്പിള്ളി, സികെ പദ്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജൂഡ് ആന്റണിയും അഖിൽ പി ധർമജനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഖിൽ ജോർജാണ് ഛായഗ്രഹണം ചെയ്തിരിക്കുന്നത്. ആർട്ട് ഡയറക്ടർ മോഹൻദാസാണ് പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. ചമൻ ചാക്കോയാണ് എഡിറ്റർ. നോബിൻ പോളാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. വിഷ്ണു ഗോവിന്ദാണ് സൌണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.

2018ലെ മഹാപ്രളയം

2018 ഓഗസ്റ്റിലാണ് കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ നേരിട്ടത്. മധ്യകേരളത്തിലെ പല ഗ്രാമങ്ങളും വെള്ളത്തിനിടയിൽ പെട്ട മഹാദുരന്തത്തിൽ 484 അധികം പേരുടെ ജീവൻ നഷ്ടമായി. ചെങ്ങന്നൂർ, പാണ്ടനാട്, എടനാട്, ആറന്മുള, കോഴഞ്ചേരി, അയിരൂർ, റാന്നി, പന്തളം, കുട്ടനാട്, മലപ്പുറം, ആലുവ, ചാലക്കുടി, തൃശൂർ, തിരുവല്ല, ഇരവിപേരൂർ, വള്ളംകുളം, നോർത്ത് പറവൂർ, ചെല്ലാനം, വൈപ്പിൻ, പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ വലിയ തോതിൽ നാശം സംഭവിച്ചത്. മൂന്നാം തലത്തിലുള്ള പ്രകൃതി ദുരന്തമായിട്ടാണ് രാജ്യം 2018 വെള്ളപ്പൊക്കത്തെ പരിഗണിച്ചത്. സംസ്ഥാനത്തെ 54 ഡാമിലെ 35 ഡാമുകളും തുറന്ന് വിടേണ്ടി സ്ഥിത വരുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News