ദോക്‌ലാം പ്രശ്‌നങ്ങള്‍ക്ക് ശേഷം ആദ്യ ഇന്ത്യ-ചൈന കൂടിക്കാഴ്ച

  

Last Updated : Nov 18, 2017, 12:43 PM IST
 ദോക്‌ലാം പ്രശ്‌നങ്ങള്‍ക്ക് ശേഷം ആദ്യ ഇന്ത്യ-ചൈന കൂടിക്കാഴ്ച

ബെയ്ജിങ്: ദോക്‌ലാം പ്രശ്‌നങ്ങള്‍ക്ക് ശേഷം ആദ്യമായി അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിമേഖലയിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായിരുന്നു കൂടിക്കാഴ്ച. മുന്നോട്ടുള്ള കാര്യങ്ങളും കൂടിക്കാഴ്ചയില്‍ വിഷയമായി.

വിദേശകാര്യമന്ത്രാലയ സെക്രട്ടറി പ്രണയ് വര്‍മയും ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഏഷ്യന്‍ അഫേഴ്‌സ് ഡയറക്ടര്‍ ജനറല്‍ സിയ ഖിയാനും തമ്മിലായിരുന്നു കൂടിക്കാഴ്ച. ദോക്‌ലാമില്‍ 72 ദിവസം ഇന്ത്യ-ചൈന സൈന്യങ്ങള്‍ മുഖാമുഖം നിന്ന സംഭവത്തിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇത്തരമൊരു ചര്‍ച്ച നടത്തുന്നത്. അടുത്ത മാസം റഷ്യ, ഇന്ത്യ, ചൈന (ആര്‍ഐസി) രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഡല്‍ഹിയിലെത്തും.  ഇതിനു മുന്നോടിയായാണ് അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ-ചൈന കൂടിക്കാഴ്ച നടന്നത്. 

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഏകോപിപ്പിക്കാനുമുള്ള സമിതിയുടെ പത്താം റൗണ്ട് കൂടിക്കാഴ്ച ചൈനയിലെ ബെയ്ജിങിലാണ് നടന്നത്. ഇരുരാജ്യങ്ങളിലെയും സമാധാനവും സ്വാസ്ഥ്യവും നിലനിര്‍ത്താനായി 2012ലാണു ഡബ്ല്യുഎംസിസി രൂപീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയവും സഹകരണവും അതിര്‍ത്തി സേനാതലത്തില്‍ കൈമാറുന്നതിനും ഡബ്ല്യുഎംസിസി ലക്ഷ്യമിടുന്നു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമായി തുടരേണ്ടതിന്‍റെ ആവശ്യകത ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്‌തെന്നും പ്രസ്താവനയില്‍ പറയുന്നു. 

Trending News