Taliban: അഫ്​ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നിഷേധിച്ച് താലിബാൻ

Girls Education Ban in Afghanistan: താലിബാൻ സർക്കാരാണ് അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.

Written by - Zee Malayalam News Desk | Last Updated : Dec 21, 2022, 11:24 AM IST
  • സ്ത്രീകളുടെ വിദ്യാഭ്യാസം വിലക്കുന്നതിനെതിരെ യുഎന്നും മനുഷ്യാവകാശ സംഘടനകളും രം​ഗത്തെത്തി
  • അഫ്ഗാനിസ്ഥാനിലെ എല്ലാവരുടെയും അവകാശങ്ങളെ മാനിക്കുന്നതുവരെ താലിബാന് അന്താരാഷ്ട്ര സമൂഹത്തിൽ നിയമാനുസൃത അം​ഗീകാരം പ്രതീക്ഷിക്കാനാവില്ല
  • ഈ തീരുമാനം താലിബാനെ സംബന്ധിച്ചിടത്തോളം അനന്തരഫലങ്ങൾ ഉണ്ടാക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പ്രസ്താവനയിൽ പറഞ്ഞു
Taliban: അഫ്​ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നിഷേധിച്ച് താലിബാൻ

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം നിഷേധിച്ച് താലിബാൻ. താലിബാൻ സർക്കാരാണ് അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. അമേരിക്കൻ സൈന്യം പിന്മാറിയതോടെ ഭരണം പിടിച്ചെടുത്ത താലിബാൻ തീവ്ര മതനിയമങ്ങൾ അടിച്ചേൽപ്പിക്കില്ലെന്ന് വാ​ഗ്ദാനം ചെയ്തിരുന്നെങ്കിലും സ്ത്രീകൾക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അഫ്​ഗാനിസ്ഥാനിൽ നടക്കുന്നത്. നേരത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും പെൺകുട്ടികളെ വിലക്കിയിരുന്നു.

“ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവകലാശാലകളിൽ സ്ത്രീകളുടെ വിദ്യാഭ്യാസം താൽക്കാലികമായി നിർത്തിവച്ച ഉത്തരവ് ഉടൻ നടപ്പിലാക്കാൻ അറിയിക്കുന്നു,” ഉന്നത വിദ്യാഭ്യാസ മന്ത്രി നീഡ മുഹമ്മദ് നദീം ഒപ്പിട്ട സർക്കാർ, സ്വകാര്യ സർവകലാശാലകൾക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു. കത്ത് ട്വീറ്റ് ചെയ്ത മന്ത്രാലയ വക്താവ് സിയാവുള്ള ഹാഷിമി എഎഫ്‌പിക്ക് അയച്ച സന്ദേശത്തിൽ ഉത്തരവ് സ്ഥിരീകരിച്ചു.

ALSO READ: North Korea: ജപ്പാൻ വരെ എത്താൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ ഉത്തരകൊറിയ പരീക്ഷിച്ചതായി ദക്ഷിണകൊറിയ

സ്ത്രീകളുടെ വിദ്യാഭ്യാസം വിലക്കുന്നതിനെതിരെ യുഎന്നും മനുഷ്യാവകാശ സംഘടനകളും രം​ഗത്തെത്തി. "അഫ്ഗാനിസ്ഥാനിലെ എല്ലാവരുടെയും അവകാശങ്ങളെ മാനിക്കുന്നതുവരെ താലിബാന് അന്താരാഷ്ട്ര സമൂഹത്തിൽ നിയമാനുസൃത അം​ഗീകാരം പ്രതീക്ഷിക്കാനാവില്ല. ഈ തീരുമാനം താലിബാനെ സംബന്ധിച്ചിടത്തോളം അനന്തരഫലങ്ങൾ ഉണ്ടാക്കും" യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പ്രസ്താവനയിൽ പറഞ്ഞു.

നിലവിൽ സർവകലാശാലകൾ അടച്ചിട്ടിരിക്കുകയാണ്. മാർച്ചിലാണ് വീണ്ടും തുറക്കുക. നിരവധി സ്ത്രീകൾ സർവകലാശാലകളിലേക്ക് പ്രവേശന പരീക്ഷ എഴുതി കാത്തിരിക്കുന്നതിനിടെയാണ് താലിബാന്റെ പുതിയ വിലക്ക്. താലിബാൻ അധികാരം പിടിച്ചതിന് ശേഷം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ് മുറികളും പ്രത്യേകം കവാടങ്ങളും ഉൾപ്പെടെയുള്ള നിയമങ്ങൾ സ്കൂളുകളിലും സർവകലാശാലകളിലും നടപ്പാക്കിയിരുന്നു. സ്ത്രീകളെ വനിതാ പ്രൊഫസർമാരോ പ്രായമായ പുരുഷന്മാരോ മാത്രമേ പഠിപ്പിക്കാൻ അനുവദിക്കൂ.

ALSO READ: Earthquake in US: യുഎസിലെ ടെക്സസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി

രാജ്യത്തുടനീളമുള്ള കൗമാരപ്രായക്കാരായ മിക്ക പെൺകുട്ടികളെയും സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്ന് ഇതിനകം വിലക്കിയിട്ടുണ്ട്. നവംബറിൽ പാർക്കുകൾ, ജിമ്മുകൾ എന്നിവയിൽ സ്ത്രീകൾ പോകുന്നത് നിരോധിച്ചിരിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ യുഎസ് നേതൃത്വത്തിലുള്ള വിദേശ സേനയെ പിൻവലിച്ചതിനെത്തുടർന്ന് താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളായി. താലിബാൻ ഭരണം പിടിച്ചെടുത്തതോടെ അഫ്​ഗാനിസ്ഥാന് പല രാജ്യങ്ങളും സംഘടനകളും നൽകി വന്നിരുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News