അങ്കാറ: തുര്‍ക്കിയില്‍ ഭരണം പിടിച്ചെടുക്കാന്‍ ഒരു വിഭാഗം സൈനികര്‍ നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയെന്ന്‍ പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. നേരത്തെ രാജ്യത്ത് നിന്ന് പുറത്താക്കിയ ഗുലന്‍ എന്ന പുരോഹിതനാണ് അട്ടിമറി ശ്രമം നടന്നതിന് പിന്നിലെന്നും അതിന് ശ്രമിച്ചവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ഉര്‍ദുഗാന്‍ ഇസ്തംബൂളില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് ഒരു വിഭാഗം സൈനികര്‍ ദേശീയ ഇന്‍്റലിജന്‍്റ്സ് ആസ്ഥാനം പിടിച്ചെടുക്കുകയും രാജ്യത്ത് പട്ടാള ഭരണം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തതത്. രൂക്ഷമായ സംഘര്‍ഷത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതുവരെ 336 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടതായും വിവരമുണ്ട്. കൊല്ലപ്പെട്ടവരില്‍ കൂടുതലും സാധാരണക്കാരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സൈനിക അട്ടിമറി ശ്രമം നടന്ന തുർക്കിയിലുള്ള 13 മലയാളി കായിക താരങ്ങൾ സുരക്ഷിതർ. ലോക സ്കൂൾ മീറ്റിൽ പങ്കെടുക്കാനാണ് മലയാളി വിദ്യാർഥികൾ ഇവിടെയെത്തിയത്.13 മലയാളികൾ ഉൾപ്പെടെ 190 പേരാണ് ഇന്ത്യൻ ടീമിലുള്ളത്. ഇവരെ വിമാനമാർഗ്ഗം നാട്ടിലേക്ക് കൊണ്ടുവരും. ഇസ്താംബൂൾ വിമാനത്താവളം നിലവിൽ സുരക്ഷിതമാണ്. അല്ലെങ്കിൽ ഇവരെ അയൽരാജ്യത്തേക്ക് മാറ്റും.