വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നേരിട്ട് ഇടപെട്ടുവെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക് പാർട്ടി സഥാനാർഥി ഹിലരി കളിൻറനെതിരെ പുടിൻ നേരിട്ട് ഇടപെട്ട് കരുനീക്കം നടത്തിയെന്നാണ് എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തത്. ഇന്റലിജന്‍സ് വിഭാഗത്തിന്‍റെ നിരീക്ഷണം സംബന്ധിച്ച വാര്‍ത്തകള്‍ എന്‍ബിസി ന്യൂസാണ് പുറത്തുവിട്ടത്.
യുഎസിലെ ഡെമോക്രാറ്റുകളില്‍ നിന്ന് ഹാക്ക് ചെയ്ത വിവരങ്ങള്‍ എങ്ങനെ പുറത്തുവിടണമെന്നും ഉപയോഗിക്കണമെന്നും പുടിന്‍ വ്യക്തിപരമായി നിര്‍ദ്ദേശം നല്‍കിയിരുന്നതായാണ് യുഎസ് ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ റിപ്പോര്‍ട്ട് കൈവശമുള്ള രണ്ട് ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞയാഴ്ച റഷ്യന്‍ ഹാക്കിങ് സംബന്ധിച്ച് അമേരിക്കന്‍ ചാരസംഘടന സിഐഎയുടെ റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് ട്രംപിന് അനുകൂലമാക്കാനായി റഷ്യ യു.എ,സ് പൗരന്മാരുടെ ഇ മെയിലുകള്‍ ചോര്‍ത്തി നല്‍കിയെന്നാണ് സി.ഐ.എ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
2011ലെ റഷ്യൻ പാർലമെൻററി തെരഞ്ഞെടുപ്പിൽ പുടിന്റെ സത്യസന്ധത ചോദ്യം ചെയ്ത അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരിയോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പിനെതിരെ തെരുവുകളിൽ പ്രതിഷേധമുയരാൻ കാരണക്കാരിയായത് ഹിലരിയാണെന്നും പുടിൻ ആരോപിച്ചിരുന്നു.