ന്യൂഡൽഹി: ആധാർ കാർഡിനുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി സ്വാകാര്യ ഏജൻസികളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ കേന്ദ്രസർക്കാർ. അതിനായി സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥിരം കേന്ദ്രം ആരംഭിക്കുവാനാണ് സർക്കാർ ആലോചിക്കുന്നത്. ബാങ്കുകളെയും ഇതിനായി ഉപയോഗിക്കാൻ ആലോചനയുണ്ട്.
രാജ്യത്തെ 132 കോടി ജനങ്ങളിൽ 117 കോടിയോളം പേർ ഇതിനോടകം ആധാർ കാർഡ് എടുത്തിട്ടുണ്ട്. ബാക്കിയുള്ളവരെയും ആധാറിന്റെ പരിധിയിൽ കൊണ്ടു വരാനാണ് സർക്കാരിന്റെ ശ്രമം. ഇതിനായി ബാങ്കുകളുടെ സാധ്യതകൾ വിപുലമായി പ്രയോജനപ്പെടുത്താനാണ് പദ്ധതി.
രാജ്യത്തെ ബാങ്കുകളുമായി യു.ഐ.ഡി.എ.ഐ നടത്തിയ ചർച്ചയിൽ സ്വാകാര്യ ഏജൻസികളെ ആധാർ വിവരശേഖരണത്തിൽ നിന്ന് ഒഴിവാക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് വ്യക്തമാക്കിയിരുന്നു. മാർച്ച് അവസാനത്തോടെ രാജ്യത്തെ പോസ്റ്റ് ഓഫീസുകൾ, ബാങ്കുകൾ എന്നിവ വഴി ആധാർ കാർഡ് എടുക്കാനുള്ള സൗകര്യം ലഭ്യമാക്കുമെന്നും യു.ഐ.ഡി.എ.ഐ അറിയിച്ചു.
ആധാർ കാർഡിനായുള്ള വിവരങ്ങൾ സ്വകാര്യ ഏജൻസികൾ വഴി ശേഖരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. ആധാറിന്റെ സാധുതയുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും സുപ്രീംകോടതി പരിഗണനയിലാണ്.