സൈനിക താവള സഹകരണ കരാറില്‍ ഇന്ത്യയും യു.എസും ഒപ്പുവച്ചു

Last Updated : Aug 30, 2016, 03:05 PM IST
സൈനിക താവള സഹകരണ കരാറില്‍ ഇന്ത്യയും യു.എസും ഒപ്പുവച്ചു

കര, നാവിക, വ്യോമ സേനാ താവളങ്ങൾ പരസ്പരം ഉപയോഗിക്കുതിനുള്ള സൈനിക സഹകരണ കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു. യുഎസ് സന്ദര്‍ശനത്തിനിടെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറുമാണ് കരാറില്‍ ഒപ്പുവെച്ചത്.

സൗത്ത് ചൈനക്കടലില്‍ ചൈന നടത്തുന്ന കൈയ്യേറ്റം പ്രതിരോധിക്കുന്നതിന് ഇന്ത്യയുമായി കൂടുതല്‍ സഹകരിച്ച്‌ പ്രവര്‍ ത്തിക്കേണ്ടതുണ്ടെന്ന് ആഷ് കാര്‍ട്ടര്‍ വ്യക്തമാക്കി. കരാര്‍ പ്രകാരം ഇന്ത്യയിലെ വ്യോമനാവിക താവളങ്ങളടക്കം പ്രധാന മേഖലകളില്‍ നിന്ന് സൈനിക സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ഇതോടെ യുഎസിന് കഴിയും. 

സൈനിക വാഹനങ്ങളും കപ്പലുകളും ഇന്ത്യന്‍ കേന്ദ്രങ്ങളില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കാനും അറ്റകുറ്റപ്പണി നടത്താനും കരാറോടെ അമേരിക്കയ്ക്ക് സാധ്യമാകും. തിരിച്ച് ഇന്ത്യക്കും യുഎസിന്‍റെ സൈനിക താവളങ്ങളും സൗകര്യങ്ങളും ഉപയോഗിക്കാനും സാധ്യമാകും. 

ഇന്ത്യ - യു.എസ് ബന്ധത്തിന്‍റെ നാഴികക്കല്ലായി കണക്കാക്കുന്ന ഈ കരാറില്‍ രാജ്യത്തിന്റെ സ്വയംഭരണാധികാരം അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഈ കരാര്‍ പ്രകാരം ഇന്ത്യയില്‍ യു.എസ് സേനയ്ക്ക് സൈനികത്താവളങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ഇരുനേതാക്കന്മാരും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുമായി ആഴത്തിലുള്ള സുരക്ഷാ സഹകരണം വേണമെന്ന യു.എസിന്‍റെ താല്‍പര്യം ഈ കരാറിലൂടെ പൂര്‍ണമായിരിക്കുകയാണ്.

വര്‍ധിച്ചു വരുന്ന ചൈനയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനപരമായ നീക്കങ്ങളാണ് കരാറിന് പെട്ടെന്ന് അംഗീകാരം നല്‍കാന്‍ ഇരു രാജ്യങ്ങളേയും പ്രേരിപ്പിച്ചത്. അംഗീകാരമായെങ്കിലും ഏപ്രിലോടെയാവും കരാറിന് പൂര്‍ണരൂപം ഉണ്ടാവുക. 

Trending News