ന്യൂഡല്‍ഹി: കാൻപുർ ട്രെയിൻ അട്ടിമറിയുടെ മുഖ്യസൂത്രധാരൻ നേപ്പാൾ സ്വദേശി ഷംസുൽ ഹോഡ നേപാളില്‍ പോലീസിന്‍റെ പിടിയിലായി. തിങ്കളാഴ്ച ദുബൈയില്‍ നിന്ന് നേപ്പാളിലേക്ക് ഹോഡ നാടുകടത്തുകയായിരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ സംഘവുമായി ബന്ധമുളള ഐ.എസ്.ഐ ഏജന്റാണ് പിടിയിലായ ഷംസുല്‍ എന്നാണ് പൊലിസ് നിഗമനം.
രാജ്യന്തര അന്വേഷണ ഏജൻസിയായ ഇന്‍റര്‍പോളിന്‍റെ സഹായത്തോടെയാണ് ഹോഡയെ ദുബൈയില്‍ കണ്ടെത്തിയത്. ഐഎസ്‌ഐയുടെ പദ്ധതിക്കു വേണ്ട സഹായങ്ങളടക്കം നല്‍കിയത് ഹോഡയായിരുന്നു. നേപ്പാളിലെ ബാര ജില്ലയില്‍ നടന്ന ഒരു ഇരട്ടകൊലപാതകത്തിന് പിന്നിലും ഹോഡയായിരുന്നു.
ഹോഡയെ കൂടാതെ മറ്റ് മൂന്നുപേരെയും നേപ്പാള്‍ പോലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്‍.ഐ.എ അന്വേഷിക്കുന്ന ബ്രിജ്കിഷോര്‍ ഗിരി, ആഷിഷ് സിങ്, ഉമേഷ് കുമാര്‍ കുര്‍മി എന്നിവരാണ് അറസ്റ്റിലായവർ.
കഴിഞ്ഞ നവംബർ 20നു പുലർച്ചെ 3.10നായിരുന്നു ട്രെയിൻ അപകടം. പട്നയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിന്റെ 14 കോച്ചുകളാണു പാളം തെറ്റിയത്. പാളത്തിലെ വിള്ളലാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പാളത്തിലെ ഫിഷ് പ്ലേറ്റുകൾ അറത്തുമാറ്റിയാണ് അട്ടിമറി നടത്തിയതെന്നും ഇതിനു പിന്നില്‍ ഐ.എസ്.ഐ ആണെന്നാ വിവരവും നേരത്തെ പുറത്തുവന്നിരുന്നു.