തന്റെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ബിജെപി ലോക്സഭാംഗം പ്രഗ്യസിങ് താക്കൂര്‍. അന്താരാഷ്ട്ര യോഗ ദിനത്തില്‍ ദില്ലിയെ ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് പ്രഗ്യസിങ് അവരുടെ ആരോഗ്യനില സംബന്ധിച്ച് വിശദീകരിച്ചത്. തലച്ചോറില്‍ നീര്‍ക്കെട്ടുണ്ട്. ഇടതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമായി. വലതുകണ്ണിന്റെ കാഴ്ച മങ്ങിയിട്ടുണ്ട്.ഇതെല്ലം കോൺഗ്രസ് കാരണമാണ് സംഭവിച്ചത്- പ്രഗ്യ പറഞ്ഞു.
തീവ്ര ഹിന്ദുത്വ നേതാവായ പ്രഗ്യസിങ് രാജ്യത്തെ പല ഭാഗങ്ങളില്‍ നടന്ന സ്ഫോടനക്കേസില്‍ ഏറെ കാലം ജയിലിലായിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് ഏറ്റ പീഡനങ്ങളാണ് തന്നെ ഈ അവസ്ഥയിലെത്തിച്ചതെന്ന് ഭോപ്പാല്‍ എംപിയായ അവര്‍ പറയുന്നു. 9 വർഷത്തോളം കാലം അവരുടെ ക്രൂരത താൻ സഹിച്ചെന്നും പ്രഗ്യ പറഞ്ഞു.
Also Read: ചൈന പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കാൻ നിർദ്ദേശം, എന്തിനും തയ്യാറായി ഇന്ത്യ!!!
2008ലെ മലേഗാവ് സ്ഫോടന കേസിലാണ് പ്രഗ്യ സിങ് അറസ്റ്റിലായത്. പിന്നീട് പല കേസുകളിലും ഇവര്‍ ആരോപണവിധേയയായിരുന്നു. കസ്റ്റഡി കാലത്ത് ഏറ്റ പീഡനങ്ങളാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നും പ്രഗ്യ പറഞ്ഞു. എംപിയെ കാണാനില്ലെന്ന് ഭോപ്പാല്‍ മണ്ഡലത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട വിഷയത്തിലും അവര്‍ പ്രതികരിച്ചു.
എന്നാല്‍ പ്രഗ്യക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. ആരോഗ്യം വഷളായതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മന്ത്രിയുമായ പിസി ശര്‍മ പ്രതികരിച്ചു. നേരിയ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രഗ്യ സിങ് ദില്ലിയിലേക്ക് പോയത്. കോണ്‍ഗ്രസ് ഭരണകാലത്ത് പീഡിപ്പിച്ചു എന്നത് ശരിയല്ല. മധ്യപ്രദേശില്‍ കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരണമായിരുന്നു. കേന്ദ്രത്തില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ബിജെപിയാണ് ഭരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് പ്രഗ്യ ചെയ്യുന്നതെന്നും പിസി ശര്‍മ പറഞ്ഞു.