ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ചുള്ള ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവന രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
'ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കലാണ്. കാരണം, അത് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരോടുള്ള അനാദരവാണ്. അത് നമ്മുടെ ദേശീയപതാകയെ അപമാനിക്കലാണ്, കാരണം പതാകയെ സല്യൂട്ട് ചെയ്യുന്ന ഓരോ സൈനികനെയും അപമാനിക്കലാണത്. നമ്മുടെ സൈന്യത്തെയും ജവാന്മാരെയും നിന്ദിച്ചതിന് താങ്കളോട് ലജ്ജ തോന്നുന്നു മിസ്റ്റര്‍ ഭാഗവത്' രാഹുല്‍ ട്വീറ്റ് ചെയ്തു.
#apologiseRSS എന്ന ഹാഷ് ടാഗോടു കൂടി മോഹന്‍ ഭാഗവതിന്‍റെ പ്രസംഗദൃശ്യങ്ങളും ചേര്‍ത്താണ് രാഹുലിന്‍റെ ട്വീറ്റ്.
രാജ്യത്തിന്‍റെ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ മൂന്ന് ദിവസം കൊണ്ട് സൈന്യത്തെ രൂപീകരിക്കാൻ തന്‍റെ സംഘടനയ്ക്ക് കഴിയുമെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞിരുന്നു. ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. കൂടാതെ രാഷ്ട്രീയ സ്വയം സേവക് ഒരു സൈനിക സംഘടനയല്ല, എന്നാല്‍ സൈനികര്‍ക്ക് സമാനമായ അച്ചടക്കം തങ്ങള്‍ക്കുണ്ടെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ അവകാശപ്പെട്ടു.
പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ആര്‍.എസ്.എസ് അധ്യക്ഷന്‍ ബിഹാറില്‍ എത്തിയിട്ടുള്ളത്. മൂന്ന് വര്‍ഷത്തിനിടെ ബിഹാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെയെണ്ണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോഹന്‍ ഭാഗവതിന്‍റെ സന്ദര്‍ശനം.