ന്യൂഡൽഹി: കേരളത്തില്‍ നടക്കുന്ന രാജ്യസഭ സീറ്റ് തര്‍ക്കത്തില്‍ നേരിട്ട് ഇടപെട്ട് രാഹുല്‍ ഗാന്ധി. കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്നിക്കിനോട് അദ്ദേഹം വിശദീകരണം തേടി.
കേരള കോണ്‍ഗ്രസ്-എമ്മിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചും രാജ്യസഭ സീറ്റിനെ ചൊല്ലിയുള്ള തർക്ക൦ സംബന്ധിച്ചും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിശദീകരണം തേടിയിരിക്കുകയാണ്. സംസ്ഥാനത്തുനിന്നുള്ള മുതിർന്ന നേതാക്കളു൦ എംപിമാരില്‍ ചിലരുമാണ് രാഹുല്‍ഗാന്ധിക്ക് പരാതി നല്‍കിയത്. ഈ പരാതികളാണ് വിശദീകരണം തേടാന്‍ കാരണമായത്.
രാഹുലിനെ യഥാര്‍ത്ഥ വസ്തുത അറിയിക്കുന്നതില്‍ മുകുള്‍ വാസ്നിക് പരാജയപ്പെട്ട് എന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. ഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ചാല്‍ എതിര്‍പ്പ് ഉണ്ടാകില്ലെന്ന് രാഹുലിനെ ധരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ഇനിയെങ്കിലും സംസ്ഥാനത്തിന്റെ സാഹചര്യം മനസ്സിലാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
മാണിക്ക് സീറ്റ് നല്‍കിയത് കോണ്‍ഗ്രസിനെ സംഘടനാപരമായി ദുര്‍ബലപ്പെടുത്തുമെന്ന തരത്തില്‍ നിരവധി പരാതികളും ഹൈക്കമാന്‍ഡിന് ലഭിച്ചു. നിലവില്‍ സംസ്ഥാനത്തുണ്ടായ പൊട്ടിത്തെറിക്ക് എത്രയും വേഗം പരിഹാരം കാണണമെന്നാണ് നേതൃത്വം താല്‍പ്പര്യപ്പെടുന്നത്.
കേരളത്തിന്റെ ചുമതല മുകുൾ വാസ്നിക്കിനായിരുന്നു നല്‍കിയിരുന്നത്. കേരളത്തില്‍ നിന്നും അദ്ദേഹവുമായി ചര്‍ച്ച നടത്തിയ എം എം ഹസ്സന്, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം അപ്പാടെ വിശ്വസിച്ചു എന്നു വേണം കരുതാന്‍. മൂവരുടെയും ആവശ്യങ്ങള്‍ അദ്ദേഹം അംഗീകരിക്കുകയും ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തു. പ്രവര്‍ത്തകരുടെ കാര്യത്തില്‍ ചിന്തിക്കാതെയെടുത്ത തീരുമാനത്തിലാണ് ഹൈക്കമാൻഡ് ഇപ്പോള്‍ വിശദീകരണം തേടിയിരിക്കുന്നത്.
അതേസമയം, കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് വിട്ടുനൽകികൊണ്ട് മുന്നണിയിലേക്ക് കൊണ്ടുവന്നതിനെതിരെ വി.എം. സുധീരൻ, ഷാനിമോൾ ഉസ്മാൻ തുടങ്ങി മുതിർന്ന നേതാക്കൾ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ ആത്മഹത്യാപരമായ തീരുമാനമാണിതെന്നും രാഹുൽ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും സുധീരൻ പറഞ്ഞു. മുന്നണിക്കു ലഭിക്കുന്ന ഏക രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നൽകിയ വിഷയത്തിൽ തിരുത്തൽ നടപടിക്കായി ഹൈക്കമാൻഡ് ഇടപെടണമെന്ന് ഷാനിമോൾ ഉസ്മാനും ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ പരസ്യപ്രതികരണവുമായി രംഗത്തുവന്നത് ഹൈക്കമാന്‍ഡിനെ അമ്പരിപ്പിച്ചിട്ടുണ്ട്.