AI Camera Controversy: എഐ ക്യാമറ ക്രമക്കേടിൽ ആരോപണങ്ങൾ കടുപ്പിച്ച് രമേശ് ചെന്നിത്തല

Ramesh Chennithala: 132 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ടെക്നിക്കൽ ഫിനാൻഷ്യൽ റിപ്പോർട്ടുകൾ അടക്കമുള്ള കൂടുതൽ രേഖകളും വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.

Written by - Zee Malayalam News Desk | Last Updated : May 2, 2023, 12:49 PM IST
  • സേഫ് കേരള പദ്ധതിയിൽ വൻ അഴിമതിയാണ് നടക്കുന്നതെന്ന് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു
  • പൊതുസമൂഹത്തിന് യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെട്ടിരിക്കുകയാണ്
  • വിവാദങ്ങൾ അവസാനിക്കാതെ ദിവസങ്ങൾ പിന്നിടുമ്പോഴും മന്ത്രിമാരായ എകെ ശശീന്ദ്രനും ആന്റണി രാജുവും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകുന്നില്ല
  • സർക്കാർ പുകമറ സൃഷ്ടിക്കുകയാണെന്നും മൗനം തുടരുകയാണെന്നും ചെന്നിത്തല വിമർശിച്ചു
AI Camera Controversy: എഐ ക്യാമറ ക്രമക്കേടിൽ ആരോപണങ്ങൾ കടുപ്പിച്ച് രമേശ് ചെന്നിത്തല

കാസർകോട്: എഐ ക്യാമറകൾ സ്ഥാപിച്ചതിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ കടുപ്പിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ ഉന്നയിച്ച കാര്യങ്ങൾ തെറ്റെന്ന് തെളിയിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്നും അഴിമതിക്കാരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നും രമേശ് ചെന്നിത്തല കാസർകോട് പറഞ്ഞു. 132 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് പറഞ്ഞ ചെന്നിത്തല ടെക്നിക്കൽ ഫിനാൻഷ്യൽ റിപ്പോർട്ടുകൾ അടക്കമുള്ള കൂടുതൽ രേഖകളും വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.

സേഫ് കേരള പദ്ധതിയിൽ വൻ അഴിമതിയാണ് നടക്കുന്നതെന്ന് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആഞ്ഞടിച്ചു. പൊതുസമൂഹത്തിന് യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെട്ടിരിക്കുകയാണ്. വിവാദങ്ങൾ അവസാനിക്കാതെ ദിവസങ്ങൾ പിന്നിടുമ്പോഴും മന്ത്രിമാരായ എകെ ശശീന്ദ്രനും ആന്റണി രാജുവും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകുന്നില്ല. സർക്കാർ പുകമറ സൃഷ്ടിക്കുകയാണെന്നും മൗനം തുടരുകയാണെന്നും ചെന്നിത്തല വിമർശിച്ചു.

കെൽട്രോണും സർക്കാരും ഇടപാടിൽ ഉരുണ്ടുകളിക്കുകയാണ്. പ്രധാനപ്പെട്ട രേഖകൾ കെൽട്രോൺ മറച്ചു വച്ചിരിക്കുകയാണ്. ടെൻഡറിൽ പങ്കെടുത്ത അക്ഷര എൻ്റർപ്രൈസസിന് മതിയായ പ്രവൃത്തി പരിചയമില്ല. ആറ് വർഷത്തെ പ്രവർത്തന പരിചയം മാത്രമേയുള്ളൂ. യോഗ്യതയില്ലാത്ത അക്ഷര കമ്പനി എങ്ങനെ ടെൻഡറിൽ പങ്കെടുത്തുവെന്നും ചെന്നിത്തല ചോദിച്ചു. പ്രസാഡിയോ കമ്പനിക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ട്. എസ്ആർഐടി ആശ്രയിച്ച കമ്പനികളെല്ലാം കടലാസ് കമ്പനികളാണെന്നും ഇഷ്ടക്കാർക്ക് വേണ്ടി ചെയ്ത കാര്യമാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ALSO READ: AI Camera: എ ഐ ക്യാമറ ഇടപാട് രണ്ടാം ലാവ്ലിൻ; സർക്കാരിനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷം

കെൽട്രോൺ പ്രധാനപ്പെട്ട രേഖകൾ ഒളിച്ചുവച്ചു. ഏതൊരു പദ്ധതിക്ക് ശേഷവും രേഖകൾ പ്രസിദ്ധീകരിക്കണമെന്നതാണ് കീഴ്വഴക്കം. 2020 ൽ തന്നെ രേഖകൾ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. രേഖകൾ പ്രസിദ്ധീകരിക്കുന്നതിൽ ക്രമക്കേട് നടന്നുവെന്നും ചെന്നിത്തല പറഞ്ഞു. തട്ടിക്കൂട്ട് കമ്പനികൾക്ക് നൽകിയ ടെൻഡർ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും ചെന്നിത്തല വിമർശിച്ചു. രേഖകൾ പുറത്തുവിട്ടത് വിഷയം മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റെടുത്തതിനാലാണ്. ഇടപാടിലെ ദുരൂഹതകൾ ദിനംപ്രതി മറനീക്കി പുറത്തു വരികയാണ്. പ്രതിപക്ഷ ആരോപണങ്ങൾ സർക്കാർ നിഷേധിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, കെൽട്രോണിനോട് ഗതാഗത വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. പുറം കരാർ മോട്ടോർ വാഹന വകുപ്പ് അറിയാതെയാണ് കെൽട്രോൺ നൽകിയത്. ധനവകുപ്പിന്റെ മാർഗ്ഗനിർദേശം ലംഘിച്ചെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ. നേരത്തെ, വ്യവസായ വകുപ്പ് കെൽട്രോണിനോട് വിശദീകരണം തേടിയിരുന്നു. ന്യായമായ വിലയ്ക്കാണ് കരാർ നൽകിയതെന്നും കുറഞ്ഞ നിരക്കിലാണ് നൽകിയത് എന്നുമായിരുന്നു കെൽട്രോണിന്റെ വിശദീകരണം. വ്യവസായ വകുപ്പ് കെൽട്രോൺ നടത്തിയ വിശദീകരണത്തെ തള്ളിക്കളഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അതിനിടെ, ഗതാഗത കമ്മീഷണറോട് ഗതാഗത മന്ത്രി ആൻ്റണി രാജുവും വിശദീകരണം തേടി. ധനവകുപ്പിന്റെ മാനദണ്ഡങ്ങൾ കെൽട്രോൺ ലംഘിച്ചോ എന്ന് കമ്മീഷണർ വിശദീകരിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ ആൻ്റണി രാജു റിപ്പോർട്ടും തേടിയിട്ടുണ്ട്. എഐ ക്യാമറ ഇടപാടിൽ പ്രതിപക്ഷ ആരോപണങ്ങൾ ബലപ്പെടുന്നതിനോടൊപ്പം വിവിധ കമ്പനികൾക്ക് ഉൾപ്പടെ നൽകിയ ടെൻഡറുകളിലും ദുരൂഹതകൾ വർധിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News