തിരുവനന്തപുരം: രാജ്യത്തിന്‍റെ മതേതര പ്രതിച്ഛായ തകരുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ 49 പേരില്‍ ഒരാളും ചലച്ചിത്ര പ്രവര്‍ത്തകരില്‍ പ്രമുഖനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരെ സംസ്ഥാന ബിജെപി നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അടൂര്‍ തന്നെ ഇപ്പോള്‍രംഗത്തെത്തിയിരിയ്ക്കുകയാണ്.
"വിവരക്കേടിന് എന്ത് മറുപടിയാണ് പറയുക? വീടിന് മുന്‍പില്‍ വന്ന് അവര്‍ മുദ്രാവാക്യം വിളിക്കട്ടെ, അവര്‍ക്കൊപ്പം ഞാനും കൂടാം. എന്നാല്‍ ജയ് ശ്രീറാം വിളി കൊലവിളിയായി മാറരുത്", അദ്ദേഹം പറഞ്ഞു.
മാതൃകാപുരുഷനായാണ് ശ്രീരാമനെ എല്ലാവരും കാണുന്നത്. ശ്രീരാമനെ ഈ വഷളന്‍മാര്‍ അപമാനിക്കുകയാണ്. അതില്‍ ശക്തമായ പ്രതിഷേധമുണ്ട്. ശ്രീരാമന്‍റെ പേര് ഇത്തരത്തില്‍ ദുരുപയോഗപ്പെടുത്തരുത് എന്നാണ് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ പരാമര്‍ശിച്ചത്.
ബിജെപിക്കാരുടെ മാത്രം സ്വന്തമല്ല ശ്രീരാമന്‍. എല്ലാ ജനങ്ങളും ബഹുമാനിക്കുന്ന ആരാധ്യപുരുഷനാണ് അദ്ദേഹം. ദൈവമായി സ്വീകരിക്കാന്‍ വയ്യെങ്കില്‍ അങ്ങനെ കണ്ടാല്‍ മതി. അത്യന്തം നീതിമാനും യോഗ്യനുമായുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ നാമധേയത്തെ അപമാനിക്കരുത് എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്, അടൂര്‍ പ്രതികരിച്ചു.
എന്നാല്‍, ചന്ദ്രനിലേക്കു ഗോപാലകൃഷ്ണന് ടിക്കറ്റെടുത്തു തന്നാല്‍ പോകാന്‍ തയാറാണെന്നും അടൂര്‍ പറഞ്ഞു.
കേന്ദ്രത്തില്‍നിന്നു പുരസ്കാരങ്ങളൊന്നും ലഭിക്കാത്തതിനാലാണ് അടൂര്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന ബി. ഗോപാലകൃഷ്ണന്റെ ആരോപണത്തിനും അടൂര്‍ മറുപടി നല്കി. ഒരു സിനിമാ സംവിധായകന് എന്ന നിലയില്‍ ലഭിക്കാവുന്ന എല്ലാ പുരസ്കാരങ്ങളും തനിക്കു ലഭിച്ചു കഴിഞ്ഞു. നേടാവുന്നതിന്റെ പരമാവധി നേടിയിട്ടുണ്ട്. ഇനിയൊന്നും തനിക്കു ലഭിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയ് ശ്രീറാം വിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത് എന്നാണ്, ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടത്.
ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരും... എപ്പോഴും ഉയരും... കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരികോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം, ബി. ഗോപാലകൃഷ്ണന് പറഞ്ഞു. ചന്ദ്രനിലേക്ക് പറ്റില്ലെങ്കില്‍ സൂര്യനിലേക്ക് പോകട്ടെയെന്നും തന്റെ പ്രസ്താവന വൃക്തിപരമാണെന്നും ബി.ഗോപാലകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തിന്‍റെ മതേതര പ്രതിച്ഛായ തകരുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ 49 പ്രമുഖര്‍ക്ക് നേരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. എങ്കിലും, ഇവര്‍ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.