ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ പ്രവാസി മലയാളിയുടെ കൊലയ്ക്കു പിന്നില്‍ മകന്‍റെ അടങ്ങാത്ത പകയെന്നു ജില്ലാ പൊലീസ് മേധാവി. മേയ് 25നു രാത്രിയിലാണ് സംഭവം. പ്രവാസി മലയാളി ജോയി വി ജോണിനെ മകൻ ഇൻഫോസിസിലെ കൺസൾട്ടന്റ് ഷെറിൻ വി ജോൺ കാറിൽ വച്ച് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മുൻകൂട്ടി തീരുമാനിച്ചതു പ്രകാരം പിതാവിനെ വെടിവച്ചുകൊന്നശേഷം ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് വിവിധ ഇടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു . ഷെറിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
കുട്ടിക്കാലം മുതലേ ഷെറിന് തന്നെ അവഗണിക്കുന്ന പിതാവിനോട് വിരോധമുണ്ടായിരുന്നു. മറ്റു സഹോദരങ്ങൾക്കു ലഭിക്കുന്ന പരിഗണന തനിക്കു ലഭിച്ചിരുന്നില്ലെന്നും പലപ്പോഴുംതന്റെ ആവശ്യങ്ങൾക്കു പണം ലഭിച്ചിരുന്നില്ലെന്നും ഷെറിൻ പോലീസിന് മൊഴി നല്‍കി. തനിക്ക് സ്വത്ത് നല്‍കില്ലെന്ന് ജോയി വി. ജോണ്‍ പറയുമായിരുന്നു അതും പിതാവിനെ കൊല്ലാന്‍ തന്നെ പ്രേരിപ്പിച്ചെന്നും ഷെറിന്‍ പറഞ്ഞു. പിതാവിന്‍റെ തലയ്ക്ക് നേരെ നാലുതവണ വെടിയുതിര്‍ത്തെന്ന് ഷെറിന്‍ പൊലീസിനോട് സമ്മതിച്ചു. അതേസമയം കൊല്ലപ്പെട്ട ജോയി വി. ജോണിന്‍റെ മൃതദേഹത്തിന്‍റെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തി.മൃതദേഹം കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് വെട്ടിമുറിച്ച് വഴിയില്‍ ഉപേക്ഷിച്ചത്.