ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം, 10 മരണം

ഇന്തോനേഷ്യയിലെ വിനോദ സഞ്ചാര മേഖലയായ ലൊംബോക്കില്‍ ഇന്ന് പുലര്‍ച്ചെ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 

Last Updated : Jul 29, 2018, 12:39 PM IST
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം, 10 മരണം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വിനോദ സഞ്ചാര മേഖലയായ ലൊംബോക്കില്‍ ഇന്ന് പുലര്‍ച്ചെ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 

റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 10 പേര്‍ മരിച്ചു. ഭൂചലനത്തില്‍ 12ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്തു.

കൂടുതൽ നാശനഷ്ടങ്ങളെ കുറിച്ചുളള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഭൂകമ്പത്തിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് തുറസായ സഥലങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. 

ഇനിയും മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ സാധ്യതയുള്ളതായി ഐഎഫ്ആര്‍സി വക്താവ് ഹുസ്നി അറിയിച്ചു. ഭൂചലനം ഏറ്റവും കൂടുതല്‍ ബാധിച്ചത് ലൊംബോക്കിലെ സേബലുനിലാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഇന്തോനേഷ്യന്‍ റെഡ് ക്രോസ് വ്യക്തമാക്കി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ ഭൂചലനമാണ് ഇത്. നേരത്തെ, ബോ-ബോ നഗരത്തിലും വൻ ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനത്തില്‍ മൂന്ന് പേർ മരിച്ചതായാണ് വിവരം.

ബോബോ നഗരത്തിലുണ്ടായ ഭൂചലനത്തിന്‍റെ ഉറവിടം ഭൗമോപരിതലത്തിൽ നിന്ന് 4.3 മീറ്റർ മാത്രം താഴെ നിന്നാണെന്നാണ് വിവരം. ഇതാണ് ചലനത്തിന്‍റെ തീവ്രത വർദ്ധിപ്പിച്ചതെന്ന് കരുതുന്നു. അതേസമയം ശക്തമായ ഭൂചലനങ്ങൾ നടന്നെങ്കിലും സുനാമി മുന്നറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

Trending News