സമാന്തര ലോട്ടറി വിൽപന : കോഴിക്കോട് മൂന്ന് പേർ അറസ്റ്റിൽ

യുവാക്കളെ കേന്ദ്രീകരിച്ച് നടത്തുന്ന ഒറ്റനമ്പർ ലോട്ടറി വിൽപനയിലൂടെ നിരവധിയാളുകൾ കടക്കെണിയിലകപ്പെടുന്നു

Written by - Zee Malayalam News Desk | Last Updated : Sep 17, 2022, 07:32 PM IST
  • നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വിൽപന നടത്തിയതിന്റെ കളക്ഷൻ ദിവസവും ആസ്ഥാനത്ത് എത്തിക്കാറാണ് പതിവ്.
  • യുവാക്കളെ കേന്ദ്രീകരിച്ച് നടത്തുന്ന ഒറ്റനമ്പർ ലോട്ടറി വിൽപനയിലൂടെ നിരവധിയാളുകൾ കടക്കെണിയിലകപ്പെടുന്നു
  • ലോക്ഡൗൺ കാലത്ത് നേരിട്ട് ഒറ്റനമ്പർ ലോട്ടറി എഴുത്ത് നടക്കാതെ വന്നപ്പോഴാണ് ഓൺലൈനായി ലോട്ടറി വിൽപനയാരംഭിച്ചത്.
  • നിരവധി യുവാക്കളെയാണ് ഇത്തരത്തിൽ ഒറ്റനമ്പർ ലോട്ടറി മാഫിയ ആകർഷിച്ചിരുന്നത്.
സമാന്തര ലോട്ടറി വിൽപന : കോഴിക്കോട് മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തിയിരുന്ന സമാന്തര ലോട്ടറിയുടെ പ്രധാന ആസ്ഥാനത്ത് നടത്തിയ റെയ്ഡിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കസബ പോലീസ് നടത്തിയ പരിശോധനയിൽ തളി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിൽ സമാന്തര ലോട്ടറി വിൽപന നടത്തുകയായിരുന്ന പന്നിയങ്കര സ്വദേശികളായ ഉമ്മർ കോയ (47), പ്രബിൻ(31), ചക്കുംകടവ് സ്വദേശി ഫൈസൽ(43) എന്നിവരെയാണ് പിടികൂടിയത്. സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ ഒറ്റനമ്പർ ലോട്ടറി വിൽപന നടത്തിയ അന്നേ ദിവസത്തെ കളക്ഷനായ മൂന്ന് ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപയും പോലീസ് കണ്ടെടുത്തു.  

നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വിൽപന നടത്തിയതിന്റെ കളക്ഷൻ ദിവസവും ആസ്ഥാനത്ത് എത്തിക്കാറാണ് പതിവ്. യുവാക്കളെ കേന്ദ്രീകരിച്ച് നടത്തുന്ന ഒറ്റനമ്പർ ലോട്ടറി വിൽപനയിലൂടെ നിരവധിയാളുകൾ കടക്കെണിയിലകപ്പെടുന്നുണ്ടെന്ന് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി എ.അക്ബർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം സിറ്റി ക്രൈം സ്ക്വാഡിനോട് രഹസ്യ നിരീക്ഷണം നടത്താൻ നിർദേശം നൽകുകയായിരുന്നു. 

ALSO READ : വീട്ടിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച കഞ്ചാവ് മണത്തുകണ്ടുപിടിച്ച് പോലീസ് നായ; 800 ​ഗ്രാം കഞ്ചാവ് പിടികൂടി

ഏഴ് ദിവസം വിവിധ വേഷങ്ങളിൽ ഇത്തരം മേഖലകളിലുള്ളവരുമായി സമ്പർക്കം പുലർത്തിയാണ് നഗരത്തിനു നടുവിൽ സമാന്തര ലോട്ടറി ഏജൻസിയുടെ ആസ്ഥാനം പ്രവർത്തിക്കുന്നതായി സംഘം കണ്ടെത്തിയത്. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനായി കെട്ടിടത്തിലെ എല്ലാ മുറികളും വാടകയ്ക്കെടുത്ത ശേഷമാണ് സമാന്തര ലോട്ടറി മാഫിയ അവിടെ ഓഫീസ് ആരംഭിച്ചത്. 

ലോക്ഡൗൺ കാലത്ത് നേരിട്ട് ഒറ്റനമ്പർ ലോട്ടറി എഴുത്ത് നടക്കാതെ വന്നപ്പോഴാണ് ഓൺലൈനായി ലോട്ടറി വിൽപനയാരംഭിച്ചത്. ഓൺലൈനിൽ ദിവസവും ലക്ഷങ്ങളുടെ വിൽപന നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സമാന്തര ലോട്ടറി മാഫിയ ലോക്ഡൗണിന് ശേഷവും അത് തുടരുകയായിരുന്നു. ഒരു ലോട്ടറിക്ക് പത്ത് രൂപ മുതലാണ് ഈടാക്കുന്നത്. 

ALSO READ : മുത്തങ്ങ ചെക്ക് പോസ്റ്റില്‍ രണ്ടു കേസുകളിലായി രേഖകളില്ലാതെ കടത്തിയ 22 ലക്ഷം എക്സൈസ് പിടികൂടി

നിരവധി യുവാക്കളെയാണ് ഇത്തരത്തിൽ ഒറ്റനമ്പർ ലോട്ടറി മാഫിയ ആകർഷിച്ചിരുന്നത്. പണം ഓൺലൈൻ ആയി അക്കൗണ്ടിൽ നിക്ഷേപിക്കുന്ന രീതി തുടരുന്നതു കൊണ്ട് പോലീസ് റെയ്ഡിൽ കാര്യമായൊന്നും കണ്ടെത്താൻ കഴിയില്ലെന്നതാണ് എഴുത്ത് ലോട്ടറിക്കാരുടെ ആത്മവിശ്വാസം. സമൂഹമാധ്യമ ഗ്രൂപ്പുകൾ വഴിയും ലോട്ടറി എഴുത്തും വിൽപനയും നടക്കുന്നതിനാൽ കേസെടുക്കാൻ ആവശ്യമായ തെളിവുകൾ പോലീസിന് ലഭ്യമാകില്ലെന്ന് യുവാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് സമാന്തര ലോട്ടറി മാഫിയ തങ്ങളുടെ വിൽപന വിപുലീകരിച്ചതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. 

ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ കസബ പോലീസുമാണ് റെയ്ഡ് സംഘടിപ്പിച്ചത്.  കസബ സബ് ഇൻസ്പെക്ടർ എസ്. അഭിഷേക് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ സുജിത്ത്, കസബ സബ്ബ് ഇൻസ്പെക്ടർ ആൽബിൻ സണ്ണി,  സീനിയർ സിപിഓമാരായ രജീഷ് അന്നശ്ശേരി, രഞ്ജുഷ്, പി.എം. രതീഷ്, ഡ്രൈവർ സിപിഒ വിഷ്ണുപ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News