ലക്നോ: തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയും കോൺഗ്രസും സഖ്യകക്ഷികളാകാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒരുമിച്ച് മത്സരിക്കുമെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ അറിയിച്ചു. സഖ്യത്തിന്‍റെ വിശദവിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് വ്യക്‌തമാക്കി.
പാര്‍ട്ടി ചിഹ്‌നം ഔദ്യോഗികമായി ലഭിച്ച് സമാജ്‌വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് അഖിലേഷ് യാദവിന്റെ പുതിയ നീക്കം. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി അഖിലേഷിന്‍റെ വിശ്വസ്തര്‍ ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ 100 സീറ്റ് ആവശ്യത്തോട് അനുകൂലമായി അഖിലേഷ് യാദവിന്‍റെ പാര്‍ട്ടി പ്രതികരിച്ചേക്കുമെന്നാണ് സൂചന.
കോൺഗ്രസും–അഖിലേഷ് വിഭാഗവും തമ്മിൽ സഖ്യമുണ്ടാകുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇത് സാധൂകരിക്കുംവിധം ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ അനൗദ്യോഗിക ചർച്ചകൾ നടന്നിരുന്നു.
നേരത്തെ, കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് എസ്പി തലവൻ മുലായം സിംഗ് യാദവ് നിലപാടെടുത്തിരുന്നു. എന്നാൽ പാർട്ടിയുടെ നിയന്ത്രണം, നിലവിലെ മുഖ്യമന്ത്രിയും മുലായത്തിന്‍റെ മകനുമായ അഖിലേഷ് യാദവ് ഏറ്റെടുത്തതോടെ പാർട്ടി നിലപാടുകളിലും കാര്യമായ മാറ്റങ്ങൾ പ്രകടമായിരുന്നു.