മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂല തരംഗമെന്ന് സര്‍വെ

രാജസ്ഥാനില്‍ ഇത്തവണ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍വെ.

Last Updated : Oct 7, 2018, 11:46 AM IST
മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂല തരംഗമെന്ന് സര്‍വെ

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് കോണ്‍ഗ്രസിന് അനുകൂല തരംഗമെന്ന് അഭിപ്രായ സര്‍വെ. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എബിപി ന്യൂസ്- സി വോട്ടര്‍ സര്‍വെയില്‍ പറയുന്നത്.

രാജസ്ഥാനില്‍ ഇത്തവണ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍വെ. 200 അംഗ സഭയില്‍ കോണ്‍ഗ്രസിന് 142 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. ബിജെപി 56 സീറ്റിലൊതുങ്ങും. മറ്റ് കക്ഷികള്‍ക്ക് രണ്ട് സീറ്റും ലഭിച്ചേക്കും. അമ്പതു ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിക്കുമ്പോള്‍ 34 ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് കാണുന്നത്.

മധ്യപ്രദേശില്‍ 15 വര്‍ഷങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നാണ് പറയുന്നത്. കേവല ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കുമെന്ന് സര്‍വേ പറയുന്നു. 230 അംഗ സഭയില്‍ 122 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചേക്കുക. ബിജെപി 108 സീറ്റുകള്‍ നേടും. 

ഛത്തീസ്ഗഢിലും 15 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സര്‍വേ പറയുന്നത്. 90 അംഗ സഭയില്‍ കോണ്‍ഗ്രസിന് 47 സീറ്റുകളാണ് സര്‍വേ പറയുന്നത്. ഭരണകക്ഷിയായ ബിജെപി 40 സീറ്റിലേക്ക് ചുരുങ്ങുമെന്നാണ് സര്‍വെ പറയുന്നത്.

Trending News