ശ്രീനഗർ: ഭീകരവാദികള്‍ പരാജയ സമ്മര്‍ദ്ദത്തിലാണെന്നും അവര്‍ രക്ഷപെടാനുള്ള നീക്കത്തിലാണെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ജമ്മുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജമ്മു-കാശ്മീര്‍ ശാന്തിയുടെ പാതയിലാണ്, ഇത് ഭീകരവാദത്തിന്റെ അവസാന ഘട്ടമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസും സുരക്ഷ സേനയും കാശ്മീരില്‍ ചെയ്യുന്ന കാര്യങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. കശ്മീരിലെ സ്പെഷ്യല്‍ ഓപ്പറേഷന് ഫോഴ്സ് സേനയ്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നത് ഈയവസരത്തില്‍ ശ്ലാഘനീയമാണ് എന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണകാഷ്മീരിലെ പുൽവാമ ജില്ലയിലെ ഗണ്ടെര്‍ബലില്‍ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഇ തോയ്ബ കമാൻഡർ അടക്കം രണ്ടു കൊടും ഭീകരരെ സൈന്യം വധിച്ചത്തിനു പിന്നാലെയാണ് മന്തിയുടെ പ്രസ്താവന.
ഈ ഏറ്റുമുട്ടലിനിടെ ഒരു തദ്ദേശവാസിയ്ക്കും ജീവൻ നഷ്ടപ്പെട്ടു. ലഷ്കർ ഇ തൊയ്ബയുടെ സ്വയം പ്രഖ്യാപിത ജില്ലാ കമാൻഡറായ വസിം അഹമ്മദ് ഷാ, നിസാർ അഹമ്മദ് മിർ എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്.
വിദേശ ഭീകരർക്കു താവളമൊരുക്കുകയും നിരവധി തവണ സൈന്യത്തിനു നേരേ ആക്രമണം നടത്തുകയും ചെയ്ത തീവ്രവാദിയാണു വസീം. ഇവർ ഒളിച്ചിരുന്ന വീട്ടിൽനിന്ന് എകെ 47 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തി. ലസിപോര സ്വദേശിയായ ഗുൽസാർ അഹമ്മദാണ് (25) ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട സിവിലിയൻ. മുഹമ്മദ് അഷറഫ് മിർ എന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
ഭീകരർ ഒളിഞ്ഞിരിപ്പുള്ളതായി വിവരം ലഭിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രി ആരംഭിച്ച തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ജമ്മു കാഷ്മീർ ഡിജിപി ഡോ. എസ്.പി. വായിദ് അറിയിച്ചു. രാഷ്ട്രീയ റൈഫിൾസ് (ആർആർ), സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി), സിആർപിഎഫ്, ജമ്മു കാഷ്മീർ പോലീസ് എന്നിവ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.