ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്ക൦. 8 ദിവസം നീളുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തില്‍ സൈപ്രസ്, ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിക്കുന്നത്.
മൂന്നു രാജ്യങ്ങളിലെയും തലവന്‍മാരുമായി സാമ്പത്തിക സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ രാഷ്‌ട്രപതി ചര്‍ച്ച ചെയ്യും.
വിദേശകാര്യ വകുപ്പ് നല്‍കുന്ന അറിയിപ്പനുസരിച്ച് കൃഷി വകുപ്പ് സഹമന്ത്രി പര്‍ഷോത്തം ഖൊദബായ് രുപാല, പാർലമെന്‍റ് അംഗങ്ങളായ രാം ഷകല്‍, അനിൽ ബാലുനി എന്നിവരും നിരവധി ഉദ്യോഗസ്ഥരും രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.
#Delhi : President Ram Nath Kovind leaves on an eight-day tour of Cyprus, Bulgaria and Czech Republic. pic.twitter.com/Gljq9H7Xae
— ANI (@ANI) September 2, 2018
സന്ദര്‍ശനത്തിന്‍റെ ആദ്യപാദത്തില്‍ സൈപ്രസിലെത്തുന്ന അദ്ദേഹം, സൈപ്രസ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. ഇടയില്‍ നിക്ഷേപം നടത്തുന്ന രാജ്യങ്ങളില്‍ എട്ടാം സ്ഥാനമാണ് സൈപ്രസിനുള്ളത്. രാഷ്ട്രപതിയുടെ സന്ദര്‍ശനം ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.
സെപ്റ്റംബർ 4ന് ബള്‍ഗേറിയയില്‍ എത്തുന്ന രാഷ്‌ട്രപതി, ബള്‍ഗേറിയന്‍ രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യും.
സെപ്റ്റംബർ 6, 7 തിയതികളില്‍ ആവും അദ്ദേഹം ചെക്ക് റിപ്പബ്ലിക് സന്ദര്‍ശിക്കുക.
എട്ടുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ഈ മാസം 9ന് അദ്ദേഹം തിരിച്ചെത്തും.