കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും വൈദ്യ പരിശോധയ്ക്ക് വിധേയനാക്കും. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായാണ് വൈദ്യ പരിശോധന. നേരത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഫ്രാങ്കോയെ രാവിലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്.
നിലവില്‍ കോട്ടയം പോലീസ് ക്ലബ്ബിലുള്ള ഫ്രാങ്കോയെ ഉടന്‍ തന്നെ വൈദ്യ പരിശോധനക്കായി കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും. ശേഷം പാലാ കോടതിയിലേക്ക് കൊണ്ടു പോകും. കനത്ത സുരക്ഷയില്‍ ആശുപത്രിക്കു പുറത്തേക്കെത്തിച്ച ബിഷപ്പിനെ കൂകിവിളിച്ചാണ് ജനങ്ങള്‍ സ്വീകരിച്ചത്. ഇന്ന് ഉച്ചയ്ക്കു മുമ്പു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനാണു നീക്കം.
രക്ത സമ്മര്‍ദമാണ് ബിഷപ്പിന്‍റെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തില്‍. നിലവില്‍ ബിഷപ്പിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിഷപ് ഇന്നു കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നു വാദിക്കും. എന്നാല്‍ ബിഷപ്പിനെ മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്നു പൊലീസ് ആവശ്യപ്പെടുമെന്നാണു സൂചന. ബിഷപ്പിനുവേണ്ടി അഡ്വക്കേറ്റ് ബി. രാമന്‍ പിള്ള ഹാജരാകും. നടിയെ തടിക്കൊണ്ടുപോയ കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകനാണ് ബി.രാമന്‍ പിള്ള.