ചെങ്ങന്നൂർ: കാത്തിരിപ്പിനൊടുവിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം അൽപസമയത്തിനകം അറിയാം. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 8.10 ഓടെ ആദ്യഫലസൂചനകൾ വരും.
അതേസമയം പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. തപാൽ സമരം കാരണം ആകെ 12 വോട്ടുകൾ മാത്രമേ കൗണ്ടിംഗ് സ്റ്റേഷനിൽ എത്തിയിട്ടുള്ളൂ. 799 വോട്ടുകൾ ലഭിക്കേണ്ട സ്ഥാനത്താണിത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ആണ് വോട്ടെണ്ണൽ നടക്കുന്നത്.
പോളിങ്ങിനു ശേഷവും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ചെങ്ങന്നൂരിലെ യുഡിഎഫും എല്‍ഡിഎഫും. കുറഞ്ഞത് അയ്യായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലുളള വിജയമാണ് ഇടതുവലതു മുന്നണികള്‍ അവകാശപ്പെടുന്നത്. യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും കണക്കു പുസ്തകങ്ങളില്‍ മൂന്നാം സ്ഥാനമാണ് ബിജെപിക്ക്. എങ്കിലും ബിജെപി ക്യാംപ് പ്രതീക്ഷ കൈവിട്ടിട്ടില്ല.
മുളക്കുഴ, ബുധനൂര്‍, ചെറിയനാട്, മാന്നാര്‍, ചെന്നിത്തല പഞ്ചായത്തുകളിലാണ് ഇടതുമുന്നണി ലീഡ് പ്രതീക്ഷിക്കുന്നത്. പുലിയൂരും തിരുവന്‍വണ്ടൂരും പാണ്ടനാടും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയിലും യുഡിഎഫിന് ലീഡ് കിട്ടായാലും അതിനെ മറികടക്കാന്‍ മറ്റ് അഞ്ചു പഞ്ചായത്തുകളിലെ വോട്ടിന് കഴിയുമെന്ന് സിപിഐഎം കണക്കുകൂട്ടുന്നു. ശ്രീധരന്‍പിളളയുടെ ജന്‍മനാടായ വെണ്‍മണിയില്‍ ബിജെപിയുമായി ഒപ്പത്തിനൊപ്പമുളള ഫിനിഷിങ്ങാണ് ഇടതുമുന്നണിയുടെ മനസില്‍.
ഇടതുമുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന്‍റെ സ്വന്തം പഞ്ചായത്തായ മുളക്കുഴയില്‍ പിന്നില്‍ പോകുമെന്നുറപ്പിക്കുന്നു യുഡിഎഫ്. ചെറിയനാട്ടിലും ബുധനൂരിലും ഇടതുമുന്നണി മുന്നിലായാലും ഭൂരിപക്ഷം നേര്‍ത്തതാകുമെന്നാണ് കണക്കുകൂട്ടല്‍. മറ്റിടങ്ങളിലെ ലീഡ് കൊണ്ട് ഇത് മറികടക്കാമെന്നും കുറഞ്ഞത് അയ്യായിരം വോട്ടിന് ജയിച്ചു കയറാമെന്നുമുളള പ്രതീക്ഷയാണ് ഐക്യമുന്നണിക്കുളളത്.
ഇടതുവലതു ധാരണ തിരഞ്ഞെടുപ്പില്‍ ഉണ്ടായെന്ന് പോളിങ്ങിനുേശഷം സ്ഥാനാര്‍ഥി തന്നെ ആരോപണമുന്നയിച്ചെങ്കിലും ചെങ്ങന്നൂരിലെ ബിജെപി പ്രതീക്ഷ കൈവിട്ടിട്ടില്ല. തിരുവന്‍വണ്ടൂര്‍, പുലിയൂര്‍, വെണ്‍മണി, ചെറിയനാട് എന്നിവിടങ്ങളില്‍ വ്യക്തമായ മേധാവിത്വവും മറ്റിടങ്ങളില്‍ നിസാര വ്യത്യാസത്തിലെ രണ്ടാം സ്ഥാനവുമാണ് ബിജെപിയുടെ പ്രതീക്ഷ.