കണ്ണൂർ: മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്ന ആരോപണം സജീവമാകുന്നതിന് ഇടയിലാണ് പൊലീസ് നടപടി. പേരാവൂർ, ഇരിട്ടി മേഖലകളിൽ പോലീസ് പ്രതികൾക്കായി തെരച്ചൽ ഊർജിതപ്പെടുത്തിയിരുന്നു. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്തതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് ഷുഹൈബ് (29) കൊല്ലപ്പെട്ടത്. തെരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഷുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സിപിഎം -കോൺഗ്രസ് സംഘർഷത്തിൽ റിമാൻഡിലായ ഷുഹൈബ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവമെന്ന് പൊലീസ് പറഞ്ഞു.
അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ആരോപണം. കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഷുബൈബിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.