പെരുമ്പാവൂര്‍: പെരുമ്പാവൂർ ജിഷ പ്രതി അമീറുൾ ഇസ്ലാമിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അമീറുലിനെ കാക്കനാട് ജില്ലാ ജയിലിലാണ് പൊലീസ് വാഹനത്തില്‍ അയക്കുന്നത്. തനിക്ക് നിയമ സഹായം വേണമെന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ പ്രതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അഭിഭാഷകനായി പി രാജനെ കോടതി ഏര്‍പ്പെടുത്തി.
പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയില്ല. അപേക്ഷ നല്‍കുന്നത് തിരിച്ചറിയല്‍ പരേഡിനുശേഷമായിരിക്കും. പെരുമ്പാവൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അമീറുളിനെ ഹാജരാക്കിയത്. ആലുവ പൊലീസ് ക്ലബിൽനിന്നു പൊലീസിന്‍റെ ബസില്‍ നിലത്തിരുത്തിയാണു അമീറുളിനെ കോടതി വളപ്പിലെത്തിച്ചത് .
പ്രതിയെ ഹെല്‍മറ്റും റെയിന്‍കോട്ടും ധരിപ്പിച്ച് മാധ്യമങ്ങള്‍ക്കു പോലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കാത്ത രീതിയില്‍ പൊലീസിന്‍റെ കനത്ത സുരക്ഷ വലയത്തിനുള്ളിലാണ് കോടതിയില്‍ ഹാജരാക്കിയത്. ജിഷയുടെ കൊലപാതകിയെ കാണാന്‍ പെരുമ്പാവൂര്‍ കോടതിയുടെ പരിസരത്ത് വന്‍ ജനാവലിയാണ് തടിച്ചുകൂടിയിരുന്നത്. കോടതി പരിസരത്ത് വൻ ജനാവലിയുള്ളതിനാൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.