ടോക്കിയോ: സാമ്പത്തിക ഉപരോധ നടപടികളുമായി അമേരിക്ക മുന്നോട്ടു പോകുകയാണെങ്കിൽ കനത്ത തിരിച്ചടി നേരടേണ്ടി വരുമെന്ന് അമേരിക്കയ്ക്ക് ഉത്തര കൊറിയയുടെ താക്കീത്. അമേരക്കയുടെ നടപടികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏത് നടപടിക്കും രാജ്യം തയ്യാറാണെന്നും ഉത്തര കൊറിയ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ആണവ, മിസൈൽ പദ്ധതികൾ അവസാനിപ്പിച്ചില്ലെങ്കിൽ ഉത്തര കൊറിയക്ക് മേൽ സാമ്പത്തിക-നയതന്ത്ര ഉപരോധം കടുപ്പിക്കാൻ സഖ്യകക്ഷികൾക്ക് അമേരിക്ക നിര്‍ദ്ദേശം നൽകിയിരുന്നു. കൂടാതെ ഉത്തര കൊറിയക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം യുഎൻ രക്ഷാസമിതിയിൽ പാസാക്കിയെടുക്കുന്നതിലും അമേരിക്ക നിർണായക ഇടപെടൽ നടത്തിയിരുന്നു. രാജ്യത്തിന്റെ കയറ്റുമതി വരുമാനം ഗണ്യമായി കുറക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രമേയമാണ് യു.എൻ രക്ഷാസമിതിയിൽ പാസാക്കിയത്.
ആഭ്യന്തര സുരക്ഷയ്ക്കായി ഉത്തര കൊറിയ നടത്തുന്ന പരീക്ഷണങ്ങളെ രാജ്യത്തെ അമർച്ച ചെയ്യുന്നതിനുള്ള ഒരു കാരണമായി അമേരിക്ക ഉപയോഗിക്കുകയാണെന്ന് ഉത്തര കൊറിയ ആരോപിച്ചു. അമേരിക്കയുടെ രക്തദാഹത്തെയാണ് ഇത് വെളിവാക്കുന്നതെന്നും ഉത്തര കൊറിയ അഭിപ്രായപ്പെട്ടു.