അല്‍വര്‍: കഴിഞ്ഞ വെള്ളിയാഴ്ച അല്‍വറില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തിന്‍റെ ചുരുളഴിക്കാന്‍ പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പുറത്തു വന്നു.
മരണത്തിന് മുന്‍പേറ്റ മുറിവ് നല്‍കിയ ആഘാതത്തിലാണ് മരണം സംഭവിച്ചത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കൂടാതെ, കൈ കാലുകളിലെ എല്ലുകള്‍ ഓടിഞ്ഞിരുന്നതായും ശരീരത്തില്‍ 12 സ്ഥലങ്ങളില്‍ ആഴമുള്ള മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
എന്നാല്‍, ഇതിനിടെ അക്ബര്‍ പൊലീസിന്‍റെ വാഹനത്തില്‍ ഇരിക്കുന്നതായ ഒരു ഫോട്ടോ മാധ്യമങ്ങളില്‍ വരികയുണ്ടായി. കണ്ണുകളടച്ചിരിക്കുന്ന രീതിയിലുള്ള അക്ബറിന്‍റെ ആ ചിത്രവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മില്‍ വൈരുദ്ധ്യത കാണുന്നതായി മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. അതുകൂടാതെ അക്ബറിന്‍റെ ആന്തരിക അവയവങ്ങള്‍ക്കും മുറിവേറ്റിരുന്നു. ഇതാണ് മരണ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
Postmortem report of Akbar states 'cause of death in this case is shock as a result of ante-mortem injuries sustained over body mentioned in PMR.' #AlwarLynching
— ANI (@ANI) July 24, 2018
അതേസമയം, ആള്‍ക്കൂട്ട കൊലപാതക വിഷയത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട അക്ബര്‍ ഖാന് കൃത്യസമയത്ത് ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. അഞ്ചു പോലീസുകാര്‍ക്കെതിരെയാണ് നടപടി എടുത്തിട്ടുള്ളത്. എ.എസ്.ഐയെ സസ്പെന്‍ഡ് ചെയ്യുകയും നാല് കോണ്‍സ്റ്റബിള്‍മാരെ സ്ഥലം മാറ്റുകയുമാണ് ചെയ്തത്.
കഴിഞ്ഞ ദിവസം നടന്ന വകുപ്പ് തല അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ അക്ബര്‍ ഖാനെ ആശുപത്രിയിലെത്തിക്കാന്‍ മൂന്നു മണിക്കൂര്‍ വൈകിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.
തന്‍റെ തെറ്റ് ഏറ്റുപറഞ്ഞ എ.എസ്.ഐ മോഹന്‍ സിംഗിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പങ്കാളികളായ മറ്റ് നാലു കോണ്‍സ്റ്റബിള്‍മാരെ പൊലീസ് ക്യാമ്പുകളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. അക്ബര്‍ ഖാനെ പൊലീസ് വാഹനത്തില്‍ വച്ച് മര്‍ദിച്ച ഡ്രൈവര്‍ ഹരീന്ദറും സ്ഥലം മാറ്റിയവരില്‍ ഉള്‍പ്പെടുന്നു.
അതേസമയം, അക്ബര്‍ ഖാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജസ്ഥാന്‍ സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. സംഭവത്തിന്‍റെ വിശദാംശങ്ങള്‍, പ്രതികളെ കണ്ടെത്താനായി സ്വീകരിച്ച നടപടികള്‍, പ്രദേശത്ത് സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടു എന്നീ കാര്യങ്ങളെല്ലാം എത്രയും വേഗം വിശദീകരിച്ച് മറുപടി അയക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദേശം.